ADVERTISEMENT

തിരുവനന്തപുരം∙ മുൻ ചെയർമാൻ കെ.ശിവനെതിരായ പരാമർശം വിവാദമായതോടെ, ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. വിവാദം ഒഴിവാക്കുന്നതിനായി ആത്മകഥയുടെ കോപ്പികൾ പിൻവലിക്കണമെന്ന് സോമനാഥ് പ്രസാധകർക്കു നിർദേശം നൽകി. ആത്മകഥയുമായി ബന്ധപ്പെട്ട് കൂടുതൽ വിവാദങ്ങൾ വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. ‘നിലാവു കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥയാണ് പിൻവലിക്കുന്നത്.

ഐഎസ്ആർഒ ചെയർമാനായി താൻ എത്തുന്നതു തടയാൻ മുൻ ചെയർമാൻ കെ.ശിവൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിവാദമായത്. വേണ്ടത്ര പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയിൽ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്നും ആത്മകഥയിൽ എസ്.സോമനാഥ് തുറന്നടിച്ചിരുന്നു.

2018 ൽ എ.എസ്.കിരൺ കുമാർ ചെയർമാൻ സ്ഥാനത്തുനിന്നു മാറിയപ്പോൾ, 60 വയസ്സു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നു. ചെയർമാൻ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശിവനാണ് നറുക്കു വീണത്. ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു. തനിക്കു ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ടു ചോദിച്ചപ്പോൾ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി. ഒടുവിൽ വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ.ബി.എൻ. സുരേഷ് ഇടപെട്ടതോടെയാണ് 6 മാസത്തിനു ശേഷം തനിക്ക് വിഎസ്എസ്‌സി ഡയറക്ടറായി നിയമനം ലഭിച്ചതെന്നു സോമനാഥ് പറയുന്നു.

3 വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചു. ‘അടുത്ത ചെയർമാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ യു.ആർ.റാവു സ്പേസ് സെന്ററിന്റെ ഡയറക്ടറെ സ്പേസ് കമ്മിഷനിലേക്കു കൊണ്ടുവന്നത് എനിക്കു ചെയർമാൻ സ്ഥാനം കിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്നാണു തോന്നുന്നത്’– സോമനാഥ് എഴുതുന്നു.

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തി. സോഫ്റ്റ്‌വെയറിലെ തകരാറാണ് ലാൻഡിങ് പരാജയപ്പെടാൻ കാരണമെന്ന സത്യം തുറന്നു പറയുന്നതിനു പകരം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയർമാൻ പ്രഖ്യാപിച്ചത്. അതു കൂടുതൽ വിഷമിപ്പിച്ചു.

കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് ആരംഭിച്ച ചന്ദ്രയാൻ 2 പദ്ധതിയിൽ ശിവൻ പല മാറ്റങ്ങളും വരുത്തി. അമിതമായ പബ്ലിസിറ്റി ചന്ദ്രയാൻ 2 നു വലിയ അപകടം ചെയ്തു. ചന്ദ്രയാൻ 3 വിജയിച്ചപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ആത്മകഥയിൽ സോമനാഥ് വെളിപ്പെടുത്തിയത്.

English Summary:

With controversies brewing, ISRO Chairman S Somanath withholds autobiography release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com