ADVERTISEMENT

ജയ്‌പുർ ∙ മുസ്‍ലിം പള്ളികൾക്കും ഗുരുദ്വാരകൾക്കുമെതിരെ വിദ്വേഷ പരാമർശം നടത്തി വിവാദത്തിൽപ്പെട്ട  നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി ബിജെപി. രാജസ്ഥാനിലെ ആൽവാറിൽ നടന്ന തിരഞ്ഞെടുപ്പു റാലിയിൽ വിവാദ പ്രസ്താവന ന‍ടത്തിയ സന്ദീപ് ദയ്മയെയാണ് ബിജെപി പുറത്താക്കിയത്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരായ പ്രസ്താവനയുടെ പേരിലാണ് സന്ദീപിനെ പുറത്താക്കുന്നതെന്ന്, രാജസ്ഥാനിലെ ബിജെപി അച്ചടക്ക സമിതി ചെയർമാൻ ഓംകാർ സിങ് ലഖാവത്ത് വ്യക്തമാക്കി.

‘‘നോക്കൂ, എത്രയധികം മുസ്‍ലിം പള്ളികളും ഗുരുദ്വാരകളുമാണ് ഇവിടെ ഉയർന്നു വരുന്നത്. ഭാവിയിൽ ഇവയെല്ലാം വലിയ വ്രണങ്ങളായി മാറും. അതുകൊണ്ട് ഈ വ്രണങ്ങളെ വേരോടെ പിഴുതെറിയുകയാണ് നമ്മുടെ കടമ’’ – ഇതായിരുന്നു റാലിയിൽ സന്ദീപ് നടത്തിയ പരാമർശം. പ്രസ്താവന വിവാദമായതിനു പിന്നാലെ സന്ദീപ് ദയ്‌മ പരസ്യമായി ക്ഷമ ചോദിച്ചെങ്കിലും ഫലമുണ്ടായില്ല.

കോൺഗ്രസ് വിട്ടെത്തിയ മുതിർന്ന നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ്, പഞ്ചാബിലെ ബിജെപി അധ്യക്ഷൻ സുനിൽ ഝാകർ തുടങ്ങിയവർ സന്ദീപിന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തി. സന്ദീപിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

പഞ്ചാബ് ബിജെപിയിലെ വനിതാ നേതാവ് ജയ് ഇന്ദർ കൗർ, സന്ദീപിന്റെ പ്രസ്താവനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങൾക്ക് ഇടനൽകാതെ സന്ദീപിനെ പുറത്താക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

English Summary:

Rajasthan BJP Leader Expelled By Party Over Remarks On Gurdwaras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com