ADVERTISEMENT

ന്യൂ‍ഡൽഹി∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകൾ എവിടെയെന്ന് കാനഡയോട് ഇന്ത്യൻ ഹൈക്കമ്മിഷണർ. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം പ്രത്യാഘാതങ്ങളുണ്ടാക്കിയെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ പറ‍ഞ്ഞു.

നിജ്ജാർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കാനഡയുടെ പൊലീസ് അന്വേഷണം ഒരു ഉന്നത കനേഡിയൻ ഉദ്യോഗസ്ഥന്റെ പരസ്യ പ്രസ്താവനയാൽ തകർന്നതായും ‘ദി ഗ്ലോബ് ആൻഡ് മെയിലി’നു നൽകിയ അഭിമുഖത്തിൽ ഹൈക്കമ്മിഷണർ പറഞ്ഞു. അന്വേഷണത്തിൽ അവരെ സഹായിക്കുന്നതിനു പ്രസക്തമായ വിവരങ്ങളൊന്നും ഞങ്ങൾക്കു നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നവരെ കാനഡ നിയന്ത്രിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം ‘അതിന്റെ വഴിക്ക് നടക്കട്ടെ’ എന്നും പറഞ്ഞു. ‘‘ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചതുമുതൽ, ഇന്ത്യ ആരോപണത്തെ നിഷേധിക്കുകയും രാജ്യത്തിനുള്ളിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തെളിവ് എവിടെ?. അന്വേഷണത്തിന്റെ അവസാനം എവിടെയാണ്?. അന്വേഷണം ഇതിനകം തന്നെ കളങ്കമായിരിക്കുന്നു’’– അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ ഇന്ത്യയോ ഇന്ത്യൻ ഏജന്റുമാരോ ആണെന്ന് പറയാൻ ഉയർന്ന തലത്തിലുള്ള ഒരാളിൽനിന്ന് നിർദേശം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കും മറ്റു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുമെതിരായ സുരക്ഷാ ഭീഷണിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘എന്റെ സുരക്ഷയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. എന്റെ കോൺസൽ ജനറൽമാരുടെ സുരക്ഷയിലും എനിക്ക് ആശങ്കയുണ്ട്’’– അദ്ദേഹം പറഞ്ഞു. തനിക്കും വാൻകൂവറിലെയും ടൊറന്റോയിലെയും ഇന്ത്യൻ കോൺസൽ ജനറലിനുമെതിരായ ആക്രമണത്തിന്റെ ചിത്രങ്ങൾ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവരുടെ പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്ന് 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com