ADVERTISEMENT

ഷാർജ∙ മാനസികാരോഗ്യത്തെക്കുറിച്ചും മുൻജന്മത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ, പ്രതികരണവുമായി നടി ലെന. ഈ ലോകത്ത് മുൻ ജൻമത്തെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെയാൾ താനാണോയെന്ന് നടി ചോദിച്ചു. അങ്ങനെ തോന്നുന്ന രീതിയിലാണ് തനിക്കു ലഭിക്കുന്ന പ്രതികരണങ്ങളെന്ന് ലെന വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങളിൽ ഒരു കുറ്റവും കാണുന്നില്ല. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു അഭിമുഖത്തിന്റെ ഭാഗങ്ങൾ ചെറിയ വിഡിയോകളും റീലുകളുമായി കാണുമ്പോഴുള്ള തെറ്റിദ്ധാരണയാണ് സംഭവിച്ചിരിക്കുന്നതെന്ന് ലെന വിശദീകരിച്ചു. ഇക്കാര്യത്തിൽ സൈക്കോളജിസ്റ്റ്സ് അസോസിയേഷൻ അവരുടെ നിലപാട് വ്യക്തമാക്കിയത് നല്ല കാര്യമാണെന്നും ലെന അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ലെന.

‘‘ഞാനാണോ ആദ്യമായി പാസ്റ്റ് ലൈഫിനെക്കുറിച്ച് സംസാരിച്ചയാൾ? വെറുതെ ഒന്ന് അറിയാൻ വേണ്ടി ചോദിക്കുകയാണ്. കാരണം, അതുപോലത്തെ പ്രതികരണമാണ് എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. ഞാനാണോ ആദ്യമായിട്ട് ഈ ലോകത്ത് മുൻജന്മങ്ങളെക്കുറിച്ച് സംസാരിക്കുന്നത്? നിങ്ങൾ മാധ്യമപ്രവർത്തകരല്ലേ. നിങ്ങൾ തന്നെ പറയൂ. പലരും പറഞ്ഞിട്ടുള്ളതുപോലെ ഞാനും അതു പറഞ്ഞുവെന്നേയുള്ളൂ. അത് അത്ര വലിയ കാര്യമൊന്നുമല്ല.

ഇതൊക്കെ എങ്ങനെയാണെന്നു ചോദിച്ചാൽ, ഒരു നീണ്ട പ്രക്രിയയാണത്. ചിലർക്ക് മുൻജൻമം റിഗ്രഷൻ എന്ന സെഷൻസ് ചെയ്തിട്ടായിരിക്കാം. ചിലർക്ക് സ്വാഭാവികമായും മെഡിറ്റേഷനിൽ അറിയാമായിരിക്കാം. ചിലർക്ക് അവരുടെ ഗുരു കൊടുക്കുന്ന ദീക്ഷ വഴിയായിരിക്കാം. ഇതിന് ഒരുപാടു വഴികളുണ്ട്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ അനുഭവമാണ്. ഞാൻ എന്റെ വ്യക്തിപരമായ അനുഭവം പങ്കുവച്ചു എന്നല്ലേയുള്ളൂ. ഇതല്ലാതെ ഞാൻ വേറൊന്നും ചെയ്തിട്ടില്ല. പറഞ്ഞതിൽ ഒരു കുറ്റം ഞാൻ കാണുന്നില്ല. ഇതേക്കുറിച്ച് ആദ്യം സംസാരിക്കുന്നയാൾ ഞാനല്ല. ഇതെല്ലാം ഞാൻ കണ്ടുപിടിച്ച പ്രയോഗങ്ങളുമല്ല. ആരും ഇതുവരെ കേൾക്കാത്ത കാര്യം ലെനയായിട്ട് ആദ്യമായി ഈ ലോകത്തോടു പറഞ്ഞതൊന്നുമല്ലല്ലോ. പിന്നെ എന്തിനാണ് എന്നെ ഇത്രയധികം ചോദ്യം ചെയ്യുന്നത്, എന്തോ കുറ്റം ചെയ്തതുപോലെ.

ഈ വിഷയത്തിൽ വരുന്ന പ്രതികരണങ്ങൾ കണ്ട് ഞാൻ അന്തം വിട്ടുപോയി. ഇതേക്കുറിച്ചെല്ലാം ഞാനാണോ ആദ്യമായി പറഞ്ഞതെന്ന് ഓർത്തുപോയി. ഞാൻ സർവസാധാരണമായ ഒരു കാര്യം പോലെയാണ് അതെല്ലാം പറഞ്ഞത്. നമ്മൾ അതേക്കുറിച്ച് സിനിമകൾ കണ്ടിട്ടുണ്ട്, പുസ്തകങ്ങളുണ്ട്, സംഭാഷണങ്ങളുണ്ട്, പ്രഭാഷണങ്ങളുണ്ട്.. അല്ലേ. ഞാൻ എന്റെയൊരു അനുഭവം പറഞ്ഞൂവെന്നേയുള്ളൂ.

സൈക്കോളജിസ്റ്റ് അസോസിയേഷൻ ഇറക്കിയത് ഒരു പൊസിഷൻ സ്റ്റേറ്റ്മെന്റാണ്. അവരുടെ നിലപാട് വിശദീകരിച്ചതാണ്. അത് വളരെ നല്ല കാര്യമാണ്. ഞാൻ ഒരു പ്രാക്ടിസിങ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല. അങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ മുഴുവൻ സമയ നടിയാണെന്ന് എല്ലാവർക്കും അറിയാം. ഒരു അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ മാത്രം കണ്ടിട്ടാണ് അവർ പ്രതികരിച്ചത്. അതിൽ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഏതാണ്ട് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖമായിരുന്നു അത്. അല്ലാതെ വാർത്താ സമ്മേളനം ആയിരുന്നില്ല. ഒരു മാധ്യമത്തോടാണ് സംസാരിച്ചത്.‌

ഇപ്പോൾ നാം കാണുന്നതുപോലെ റിപ്പോർട്ടർമാരുടെയും എഡിറ്റർമാരുടെയും ഒരു പാനലുമായിട്ടായിരുന്നു സംഭാഷണം. അവിടെ ഞങ്ങൾ സംസാരിച്ച് സംസാരിച്ച് മൂന്നു മണിക്കൂർ പോയി. അവർക്ക് അതു മുഴുവനും യുട്യൂബിൽ ഇടാനാകില്ല. കൗതുകകരമായ ചെറു വീഡിയോകളും റീലുകളും ക്യാപ്ഷനുമൊക്കെയാണ് കൊടുക്കുകയെന്ന് നിങ്ങൾ മാധ്യമപ്രവർത്തകർക്ക് അറിയാം. അതു മാത്രം കണ്ട് അതിനോടു പ്രതികരിക്കുന്നവരോട് പ്രത്യേകിച്ചൊന്നും പറയാൻ പറ്റില്ല. ചെറിയ ചെറിയ ചില ഭാഗങ്ങൾ കണ്ടാണ് അവർ പ്രതികരിക്കുന്നത്. 

പിന്നെ അവിടെ ഞാൻ മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. ആളുകൾക്ക് തെറ്റിദ്ധാരണയുണ്ടാകാൻ സാധ്യതയുണ്ടെന്നു പറഞ്ഞാൽ അതിൽ അൽപം ശരിയുണ്ട്. മൂന്നു മണിക്കൂർ അഭിമുഖത്തിന്റെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ലഘുവിഡിയോ കണ്ടാൽ തെറ്റിദ്ധാരണ വരുമായിരിക്കാം. ഇന്നത്തെ എന്റെ ടോക്ക് കണ്ട എല്ലാവർക്കും അൽപം കൂടി വ്യക്തത വന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’’ – ലെന പറഞ്ഞു.

English Summary:

Actress Lenaa clarifies controversial comments on past lives, urges readers to look beyond short videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com