ADVERTISEMENT

റായ്പുർ∙ മഹാദേവ് വാതുവയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനായി നടക്കുന്ന ശ്രമങ്ങൾക്കെതിരെ കമ്മിഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.ഡിയെ ആയുധമാക്കി ബിജെപിയാണ് തനിക്കെതിരെ കരുക്കൾ നീക്കുന്നതെന്നും ബാഗേൽ മാധ്യമങ്ങളോടു പറഞ്ഞു. 

‘‘എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ശ്രദ്ധയും ചെലുത്താത്തത്? കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു പരാതി കമ്മിഷന് അയയ്ക്കും, സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചതിന് അന്വേഷണം ഉണ്ടാകണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവരത് പാലിക്കണം..’’ – ബാഗേൽ പറഞ്ഞു. 

ഛത്തീസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് – നവംബർ ഏഴിനും പതിനേഴിനും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാഗലിനെതിരെ വന്ന ആരോപണം അദ്ദേഹത്തിനും കോൺഗ്രസ് പാർട്ടിക്കും കനത്തക്ഷീണമാണ് സൃഷ്ടിച്ചത്. വിവാദം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു ചിരിയോടെയായിരുന്നു ബാഗേലിന്റെ മറുപടി. ‘‘നവംബർ 17 വരെ ബിജെപി ആഘോഷിക്കട്ടേ. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല... ബിജെപി അതിന് നേരിട്ടല്ലല്ലോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവർ ഇ.ഡിയിലൂടെയും ആദായനികുതി വകുപ്പിലൂടെയുമല്ലേ മത്സരിക്കുന്നത്’’– ബാഗേൽ പറഞ്ഞു. 

കോടികളുടെ വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടു കേസ് നേരിടുന്ന മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾ ബാഗേലിന് 508 കോടി രൂപ നൽകിയെന്നാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് 6 പേർ അറസ്റ്റിലായിട്ടുണ്ടെങ്കിലും മുഖ്യപ്രതികൾ ഒളിവിലാണ്. ഈ ആപ് വഴി 5,000 കോടി രൂപയുടെയെങ്കിലും വെട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഛത്തീസ്ഗഡിൽ നടത്തിയ റെയ്ഡിൽ അസീം ദാസ് എന്ന ഹവാല ഇടപാടുകാരനിൽനിന്ന് 5.39 കോടി രൂപ കഴിഞ്ഞ ദിവസം ഇ.ഡി പിടിച്ചെടുത്തിരുന്നു. മഹാദേവ് ആപ്പിന്റെ ഉടമകളുടെ പണവുമായി യുഎഇയിൽനിന്ന് എത്തിയതാണെന്നും തിരഞ്ഞെടുപ്പു ചെലവുകൾക്കായി ബാഗേൽ എന്നയാൾക്ക് നൽകാനായിരുന്നു നിർദേശമെന്നും ഇയാൾ വെളിപ്പെടുത്തിയെന്ന് ഇ.ഡി അറിയിച്ചു.

അതിനിടെ, ദുബായിൽ ചൂതാട്ട ബിസിനസ് തുടങ്ങാൻ ബാഗേൽ തന്നെ പ്രോത്സാഹിപ്പിച്ചതായി മഹാദേവ് വാതുവയ്പ്പു കേസിലെ പ്രധാനപ്രതി ശുഭം സോണിയുടെ വിഡിയോ പുറത്തുവന്നു. ഭിലായിയിലെ തന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്ത സമയത്ത് ബാഗേലിനെ സമീപിച്ചിരുന്നതായും ശുഭം സോണി പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com