ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ നിർമിത വിദേശമദ്യം (ഐഎംഎഫ്ഐൽ) കയറ്റുമതി ചെയ്യുന്നതിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എംഡി ചെയർമാനായി 7 അംഗ കമ്മിറ്റിയെയാണ് നിയോഗിച്ചത്. മദ്യം കയറ്റുമതി ചെയ്യുന്നതിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി മദ്യ ഉൽപ്പാദകർ സർക്കാരിനെ അറിയിച്ചിരുന്നു. പ്രശ്നങ്ങളുള്ളതായി സർക്കാരിനും ബോധ്യമായി. വിദേശ രാജ്യങ്ങളിൽ മലയാളികൾ ‘മഹാറാണി’ അടക്കമുള്ള മദ്യ ബ്രാൻഡുകൾ ആരംഭിച്ചിരുന്നു. നിയമപ്രശ്നങ്ങൾ മാറിയാൽ കേരളത്തിൽനിന്നും വ്യത്യസ്തമായ ബ്രാൻഡുകൾ കയറ്റുമതി ചെയ്യാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

നിയമങ്ങളിലെ സങ്കീർണതയും കാലതാമസവും കാരണം കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമുള്ള മദ്യക്കയറ്റുമതി ഇപ്പോൾ വളരെക്കുറവാണ്. രാജ്യത്തെ ചില സംസ്ഥാനങ്ങൾ വലിയ രീതിയിൽ കയറ്റുമതി നടത്തുന്നുണ്ട്. നിയമങ്ങൾ ലഘൂകരിച്ചാൽ കൂടുതൽ മദ്യ വ്യവസായികൾ സംസ്ഥാനത്തേക്ക് എത്തുമെന്നും സർക്കാരിന് വരുമാനം വർധിക്കുമെന്നും മദ്യ ഉൽപ്പാദകർ സർക്കാരിനെ അറിയിച്ചിരുന്നു. നിയമങ്ങളിലും നിലവിലെ രീതികളിലും മാറ്റം വരുത്തിയാൽ നഷ്ടം ഉണ്ടാകുമെന്നായിരുന്നു എക്സൈസ് വാദം. തുടർന്ന്, ഓഗസ്റ്റിൽ വ്യവസായ, തദ്ദേശ മന്ത്രിമാർ മദ്യ വ്യവസായികളുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും കെഎസ്ഐഡിസി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.

കയറ്റുമതി നിയമം, ചട്ടം, നിയന്ത്രണങ്ങൾ, ഫീസ് ഘടന, ലൈസൻസ്, അനുമതി എന്നിവയിൽ പരിഷ്ക്കാരവും ഭേദഗതിയും കൊണ്ടുവരാൻ വിദഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനിച്ചു. ഇതിനായി കെഎസ്ഐഡിസി എംഡിയെയും എക്സൈസ് കമ്മിഷണറെയും ചുമതലപ്പെടുത്തി. എക്സൈസ് കമ്മിഷണർ വകുപ്പിൽനിന്ന് മൂന്ന് അംഗങ്ങളെയും കെഎസ്ഐഡിസി എംഡി രണ്ടുപേരെയും നിർദേശിച്ചു. രണ്ടു പ്രത്യേക ക്ഷണിതാക്കളെക്കൂടി ഉൾപ്പെടുത്തി കമ്മിറ്റിക്ക് സർക്കാർ അന്തിമരൂപം നൽകി. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.

English Summary:

An expert committee appointed to study issues related to the export of Indian Made Foreign Liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com