ADVERTISEMENT

പട്ന ∙ ജാതി സർവേയുടെ അടിസ്ഥാനത്തിൽ ബിഹാറിൽ സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ജാതി സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. സാമ്പത്തിക സംവരണത്തിന്റെ 10 % കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75 % ആയി ഉയരും. സംവരണ നിരക്ക് ഉയർത്താനുള്ള നിയമ നിർമാണ നടപടികൾ ഉടനുണ്ടാകുമെന്നും നിതീഷ് കുമാർ അറിയിച്ചു. നിയമസഭയിൽ അവതരിപ്പിച്ച ജാതി സർവേ റിപ്പോർട്ടിനെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു നിതീഷ് കുമാർ.

ജാതി സർവേയെ അടിസ്ഥാനമാക്കി സംവരണം കൂട്ടുന്നതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക പിന്നാക്ക സമുദായങ്ങൾക്കാണ്. പിന്നാക്ക സമുദായ സംവരണം നിലവിലുള്ള 30 ശതമാനത്തിൽ നിന്നു 43 ശതമാനമായി ഉയരും. പട്ടിക ജാതി സംവരണം 18 ശതമാനത്തിൽ നിന്ന് 20 ശതമാനമായും പട്ടിക വർഗ സംവരണം ഒരു ശതമാനത്തിൽ നിന്നു രണ്ടു ശതമാനമായും വർധിക്കും. ബിഹാറിൽ പിന്നാക്ക സമുദായ ജനസംഖ്യ 60 % മുന്നാക്ക സമുദായ ജനസംഖ്യ 10 % എന്നിങ്ങനെയാണ് ജാതി സർവേയിൽ കണ്ടെത്തിയത്.

ജാതി സർവേയുടെ അടിസ്ഥാനത്തിൽ സംവരണം വർധിപ്പിക്കുമെന്ന നിതീഷ് കുമാറിന്റെ പ്രഖ്യാപനം ബിഹാറിൽ മഹാസഖ്യത്തിന്റെ പിന്നാക്ക സമുദായ അടിത്തറ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. മഹാസഖ്യത്തിലെ പ്രധാന കക്ഷികളായ ആർജെഡിക്കും ജെഡിയുവിനും പിന്നാക്ക സമുദായങ്ങളാണ് വോട്ടു ബാങ്ക്. ബിഹാറിൽ മണ്ഡൽ പ്രക്ഷോഭ കാലത്തിനു സമാനമായ തരത്തിൽ പിന്നാക്ക – മുന്നാക്ക വോട്ടു ധ്രുവീകരണത്തിനു ജാതി സർവേ വഴിയൊരുക്കും. ബിഹാർ മാതൃകയിൽ ദേശീയ തലത്തിൽ ജാതി സർവേ നടത്തുമെന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ നിലപാട് നിയമസഭാ – ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നിർണായക ഘടകമായി മാറുന്നുണ്ട്.

English Summary:

Bihar caste survey: CM Nitish Kumar says will raise reservation from 50% to 65%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com