തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്താം; പ്രദർശിപ്പിച്ചത് കലകൾ: ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍
Mail This Article
തിരുവനന്തപുരം∙ കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ആദിവാസി വിഭാഗങ്ങളെ സർക്കാർ പ്രദർശന വസ്തുവാക്കിയെന്ന വിമർശനത്തിൽ പ്രതികരണവുമായി ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍. പിഴവു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയാണ് ‘ആദിമം’ എന്ന പേരിൽ 5 ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി ലിവിങ് മ്യൂസിയം തയാറാക്കിയത്.
‘‘തെറ്റുണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും തിരുത്തും. ഫോക്‌ലോർ അക്കാദമിക്കു തെറ്റുപറ്റിയിട്ടില്ലെന്നാണ് ഞങ്ങളുടെ ബോധ്യം. കാരണം അവിടെ ഞങ്ങൾ ആദിവാസികളെയല്ല പ്രദർശിപ്പിച്ചിരിക്കുന്നത്. അവരുടെ കലകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ആദിവാസി കലകൾ മാത്രമല്ല, അതിനൊപ്പം അനുഷ്ഠാനകലകൾ അഞ്ചെണ്ണവും പ്രദർശിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അതു തിരുത്താൻ, ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കാന്‍ അക്കാദമി തയാറാണ്’ – അദ്ദേഹം പറഞ്ഞു.
ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ 5 ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ ആദിമം മ്യൂസിയം തയാറാക്കിയിരുന്നത്. ആദിവാസി ഊരും ഒരുക്കിയിയിരുന്നു. മനുഷ്യരെ തുല്യരായി കാണാതെ ഷോ പീസുകളാക്കിയെന്നാണ് വിമർശനമുയർന്നത്.