ADVERTISEMENT

കൊച്ചി∙ ആലുവയിൽ അതിഥിത്തൊഴിലാളിയുടെ മകളായ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരായ ശിക്ഷ ശിശുദിനമായ നവംബർ 14 നു വിധിക്കും. കേസിൽ വാദം  പൂർത്തിയായി. അസ്‍ഫാക് ആലത്തിനു തുക്കുകയർ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. പ്രതി കുറ്റകൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു. 

പ്രതി കുറ്റം സ്വയം തിരിച്ചറിഞ്ഞു മാനസാന്തരപ്പെടാൻ സാധ്യത ഉള്ളയാളാണോയെന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ സമർപ്പിച്ചിരുന്നു. വിചാരണത്തടവുകാരനായി കഴിയുന്ന ഘട്ടത്തിലുള്ള പ്രതിയുടെ മനോനില വ്യക്തമാക്കുന്ന റിപ്പോർട്ട് ജയിൽ സൂപ്രണ്ടും പ്രതിയുടെ മാനസികനില വ്യക്തമാക്കുന്ന റിപ്പോർട്ട് സാമൂഹിക നീതി വകുപ്പു ജില്ലാ പ്രബേഷൻ ഓഫിസറും സമർപ്പിച്ചിരുന്നു. 

വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങൾ അടക്കം ഗൗരവ സ്വഭാവമുള്ള 16 കുറ്റങ്ങളാണു അസ്ഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ 28 നാണു കുട്ടിയെ ആലുവ മാർക്കറ്റിനു പിന്നിൽ മാലിന്യക്കൂമ്പാരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിവേഗം അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്തു നൂറാം ദിവസമാണു പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. 

അഞ്ചു വയസ്സുകാരിയെ ശീതളപാനീയം വാങ്ങി നൽകാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി മദ്യം കലർത്തിയ പാനീയം നൽകിയശേഷമാണു പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ഡൽഹിയിലെ ഗാസിപൂരിൽ സമാനമായ മറ്റൊരു പീഡനക്കേസിലും അസ്ഫാക് പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

English Summary:

Aluva murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com