ADVERTISEMENT

ഒന്നു മുങ്ങിപ്പൊങ്ങിയപ്പോൾ അലക്സ് കണ്ടു, ചുറ്റും ഇരുട്ട്. നിലയില്ലാക്കടൽ ഇളകിമറിയുകയാണ്. ചീറിയടിക്കുന്ന കാറ്റിൽ വെള്ളം ചിതറുന്നു. ആകാശം മേഘാവൃതമാണ്. ഏതു നിമിഷവും ആർത്തിരമ്പി മഴ പെയ്യാം. കൂട്ടുകാരുള്ള വള്ളം അകലെയെത്തിക്കഴിഞ്ഞു. അലറിക്കരഞ്ഞാലും ആരും കേൾക്കാനില്ലാത്ത നടുക്കടലിൽ തോറ്റുപോകാൻ അലക്സിനാകുമായിരുന്നില്ല. കണ്ണെത്താദൂരത്തെ കരയിൽ തന്നെ കാത്തിരിക്കുന്ന കുടുംബമായിരുന്നു അയാളുടെ മനസ്സിൽ. ആ ഓർമയുടെ കരുത്തിൽ കടൽപ്പരപ്പിൽ അലക്സ് നീന്തിത്തുടങ്ങി. ഒടുവിൽ ‘ആമോസ്’ എന്ന വളളം അയാളെ കണ്ടെത്തുമ്പോഴേക്കും അഞ്ചുമണിക്കൂർ കഴിഞ്ഞിരുന്നു. 

പുറക്കാടു തീരത്തുനിന്ന് ബുധനാഴ്ച രാത്രിയോടെയാണ് പടന്നയിൽ ‘നമ്പർ വൺ’ എന്ന വള്ളം മത്സ്യബന്ധനത്തിനു പോയത്. 55 പേരാണ് അതിലുണ്ടായിരുന്നത്. നടുക്കടലിൽ‌വച്ച് അർധരാത്രിയോടെ അലക്സ് വെള്ളത്തിൽ വീഴുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്നവർ അതറിഞ്ഞില്ല. മണിക്കൂറുകളോളം കടലിൽ നീന്തിയ അലക്സിനെ പുലർച്ചെ അതിലെയെത്തിയ മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് രക്ഷിച്ചത്. മരണത്തെ മുഖാമുഖം കണ്ട ആ രാത്രിയെക്കുറിച്ച് അലക്സ് മനോരമ ഓൺലൈനിൽ മനസ്സു തുറക്കുന്നു.

തിരയോട് മല്ലിട്ട് 5 മണിക്കൂർ

അർധരാത്രിയോട് അടുത്തിരുന്നു. മിക്കവരും നല്ല ഉറക്കമാണ്. വള്ളത്തിൽ വല മടക്കിവച്ചതിനു മുകളിൽ ഞാൻ ഫോൺ നോക്കി ഇരിക്കുകയായിരുന്നു. വലയുടെ കുറച്ചു ഭാഗം കടലിലേക്കു വീണു കിടക്കുന്നുണ്ട്. അതു വള്ളത്തിലേക്ക് എടുത്തു വയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കടലിലേക്കു വീഴുകയായിരുന്നു. ഒന്നു മുങ്ങിപ്പൊങ്ങി നോക്കിയപ്പോൾ വള്ളം ദൂരെയെത്തിയിരുന്നു. ഞാൻ വീണത് ആരും അറിഞ്ഞിട്ടില്ല. രാത്രിയാണ്. ആഴക്കടലാണ്. കര ഒരുപാട് ദൂരെയാണ്. ഏതു ദിശയിലാണ് കരയെന്നു പോലും നിശ്ചയമില്ല. ചുറ്റിലും ഇരുട്ടു മാത്രമായിരുന്നു. എത്രയലറിയാലും വള്ളത്തിലുള്ളവർ കേൾക്കില്ല. കരയെവിടെയെന്ന് അറിയില്ലെങ്കിലും ഒരു ഊഹം വച്ച് ഞാൻ നീന്തി. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തുക എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം. പ്രതീക്ഷ കൈവിടാതെ നീന്തി. 

കുറേ ദൂരം നീന്തിയപ്പോൾ തളർന്നു പോയി. അപ്പോൾ ശ്വാസോച്ഛ്വാസം നിയന്ത്രിച്ച് കടലില്‍ മലർന്നു പൊങ്ങിക്കിടന്നു. ക്ഷീണം മാറ്റുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അൽപനേരം വിശ്രമിച്ചതിനു ശേഷം വീണ്ടും നീന്തി. അങ്ങനെ ഇടയ്ക്കിടെ വിശ്രമിച്ച് നീന്തിക്കൊണ്ടിരുന്നു. ശക്തമായ കാറ്റുണ്ടായിരുന്നു. അതിൽ വെള്ളം ശക്തമായി മുഖത്തേക്കടിച്ചുകൊണ്ടിരുന്നു. കുറച്ചധികം ഉപ്പുവെള്ളം കുടിച്ചു. പക്ഷേ, തളർച്ചയെ തോൽപിച്ച് മുൻപോട്ടു തന്നെ നീന്തി

ആശ്വാസമായി ‘ആമോസ്’

വെളുപ്പിന് അഞ്ചുമണിയോടെ ദൂരെ ഒരു വള്ളം കണ്ടു. അവർ എന്നെ കാണുന്നുണ്ടോ എന്നറിയില്ലായിരുന്നു. അപ്പോഴേക്കും ഞാൻ വല്ലാതെ തളർന്നിരുന്നു. എങ്കിലും ആകാവുന്നത്ര ശക്തിയെടുത്ത് ശബ്ദമുണ്ടാക്കി. വള്ളം കുറച്ചുകൂടി അടുത്തെത്തിയപ്പോൾ‌ അവരെന്നെ കണ്ടു. പെട്ടെന്ന് എന്റെയടുത്തേക്കു വന്നു. മീൻപിടിക്കാനെത്തിയ ‘ആമോസ് എന്ന വള്ളമായിരുന്നു അത്. അവരെന്നെ വള്ളത്തിൽ കയറ്റി. ശരീരമാകെ തളർന്നിരുന്നു. വള്ളത്തിൽ കയറിയ ഉടനെ, എനിക്കൊന്നു കിടക്കണം എന്നുമാത്രമാണ് പറഞ്ഞത്. എന്റെ ശാരീരികാവസ്ഥ മോശമായതിനാൽ അവരുടനെ കരയിലേക്കു തിരിച്ചു. രാവിലെ എട്ടുമണിയോടെ ഹാർബറിലെത്തി. അവിടെനിന്ന് പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചു. 

ഇതെന്റെ രണ്ടാംജന്മം

ആശുപത്രിയിലെത്തിയപ്പോൾ ശരീരം സാധാരണ നിലയിലേക്കു വരുന്നുണ്ടായിരുന്നു. ആദ്യം ഒബ്സർവേഷനിലിരുത്തുകയും പിന്നീട് അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇത്രയും മണിക്കൂർ വെള്ളത്തിൽ കിടന്നതിനാൽ ശരീരം ഒന്നു ചൂടാകണം. കടലിലെ ഉപ്പുവെള്ളം കുറച്ചു കുടിച്ചതിനാൽ ശരീരം സാധാരണ നിലയിലേക്കു മാറാൻ രണ്ടു ദിവസമെടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്. 14 മാറ് ആഴക്കടലിലാണ് ഞാൻ വീണുപോയത്. 10 മാറ് ദൂരെയാണെങ്കില്‍ പോലും കര കാണാൻ സാധിക്കില്ല. ദിശയറിയാതെയാണ് നീന്തിയത്. വള്ളക്കാർ വന്നതു കൊണ്ടുമാത്രം രക്ഷപ്പെട്ടു. ഇതെന്റെ രണ്ടാംജന്മമാണ്. 

മനസ്സിലപ്പോഴും മീനുവും മക്കളും

അലകടലിൽ ദിശയറിയാതെ നീന്തുമ്പോഴും മനസ്സു നിറയെ കുടുംബമായിരുന്നു. ഭാര്യ മീനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം എന്നെ കാത്ത് കരയിലുണ്ട്. എങ്ങനെയെങ്കിലും അവരുടെ അരികിലെത്തണമെന്നായിരുന്നു ചിന്ത. ഉപ്പുവെള്ളത്തിൽക്കിടന്ന് ശരീരം തളർന്നിട്ടും നീന്തിക്കൊണ്ടിരുന്നത് അവരെപ്പറ്റിയോർത്തിട്ടായിരുന്നു. രാത്രി വള്ളത്തിൽ പോയാൽ രാവിലെ ഏഴുമണിയോടെയാണ് തിരികെ വീട്ടിലെത്തുന്നത്. പകലാണ് ഉറക്കം. വീട്ടിൽ വന്നാലും ഞാൻ അങ്ങനെ ഉറങ്ങാറില്ല. വല്ലാതെ ക്ഷീണമുണ്ടെങ്കിൽ മാത്രമേ വീട്ടില്‍ കിടന്ന് ഉറങ്ങാറുള്ളൂ. ഇല്ലെങ്കിൽ മക്കൾക്കൊപ്പം സമയം ചെലവഴിക്കുകയാണ് പതിവ്. 

മീൻപിടിത്തത്തിനു പോകുന്നതിനിടെ ബോട്ടിൽനിന്നു വീണ് 5 മണിക്കൂർ കടലിൽ നീന്തിക്കിടന്ന് രക്ഷപ്പെട്ട അലക്സ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ മീനു സമീപം.
മീൻപിടിത്തത്തിനു പോകുന്നതിനിടെ ബോട്ടിൽനിന്നു വീണ് 5 മണിക്കൂർ കടലിൽ നീന്തിക്കിടന്ന് രക്ഷപ്പെട്ട അലക്സ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ മീനു സമീപം.

കടലിൽ വീണു പോകുന്നത് ആദ്യമല്ല!

അഞ്ചാറു വർഷം മുൻപായിരുന്നു ഇതുപോലെ മറ്റൊരു അനുഭവം ഉണ്ടായത്. വല ഊരാൻ പോയതായിരുന്നു. വള്ളത്തിൽനിന്ന് കയറുമായി രണ്ടുപേർ കടലിലേക്കു ചാടും. ഞാനും തൃക്കുന്നപ്പുഴയിലുള്ള ഒരു സുഹൃത്തും കൂടിയാണ് അന്ന് കടലിലിറങ്ങിയത്. വള്ളം  ഓടുന്നതിനനുസരിച്ച് നമ്മളെ വലിച്ചു പോകും. കയർ എന്റെ കയ്യിൽ വല്ലാതെ ഇറുകിയിരുന്നു. അത് അൽപം അയയ്ക്കാൻ വേണ്ടി ഞാൻ കെട്ടിൽ കടിച്ച് ഇളക്കി. പക്ഷേ കെട്ടഴിഞ്ഞുപോയി. ഞാൻ വെള്ളത്തിൽ വീണു. കുറച്ചു വെള്ളം കുടിച്ചു. അപ്പോഴേക്കും വള്ളം തിരികെയെത്തി ഞങ്ങളെ രണ്ടുപേരെയും രക്ഷിച്ചു. 

കടലറിഞ്ഞു വളർന്നു, തുണച്ചതും കടലുതന്നെ!

പാരമ്പര്യമായി കടലിൽ പോകുന്നവരാണ് ഞങ്ങൾ. പത്താംക്ലാസ് കഴിഞ്ഞ് ചെറിയ തൊഴിലുകളൊക്കെ ചെയ്തെങ്കിലും ഉപജീവനമാർഗം മത്സ്യബന്ധനം തന്നെയാണെന്നു തോന്നിയപ്പോൾ കടലിൽപോകാൻ തുടങ്ങി. ഇടയ്ക്കൊക്കെ പെയിന്റിങ്ങിനും ടൈൽ പണിക്കും പോകുമെങ്കിലും സീസണായാൽ പിന്നെ കടലിൽ തന്നെയാണ് ജോലി. 

ചെറുപ്പം മുതലേ കടൽ കണ്ടാണു വളർന്നത്. സ്കൂളിൽ പഠിക്കുന്ന കാലം മുതല്‍ വള്ളത്തിൽ കയറുന്നതാണ്. ചെറിയ മീനുകളെ പിടിക്കാൻ വലയൊക്കെയായി അക്കാലത്തു തന്നെ കടലിൽ പോകുമായിരുന്നു. അപ്പോഴൊക്കെ നീന്തുകയും ചെയ്തിരുന്നു. കടലിൽ തന്നെയാണ് നീന്താനെല്ലാം പഠിച്ചത്. കടലിൽപ്പെട്ടപ്പോൾ ശക്തമായ കാറ്റുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ മഴ പെയ്തില്ല. കാറ്റിനൊപ്പം മഴ കൂടി ഉണ്ടെങ്കിൽ നമ്മൾ വിറച്ചു പോകും. മാത്രമല്ല, മഴയുണ്ടെങ്കിൽ ആർക്കും എന്നെ കാണാൻ കഴിയില്ലായിരുന്നു. അവിടെയും കാത്തതു കടൽ തന്നെയാണ്.

English Summary:

Survival Story Of Fisherman Alex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com