ആക്രിക്കാരന് മാലിന്യക്കൂമ്പാരത്തിൽനിന്ന് കിട്ടിയത് 25 കോടി രൂപയുടെ ഡോളർ; പിന്നീട് സംഭവിച്ചത്...
Mail This Article
ബെംഗളൂരു∙ ആക്രിസാധനങ്ങൾ ശേഖരിക്കുന്നയാൾക്ക് മാലിന്യക്കൂമ്പാരത്തിൽ നിന്നു ലഭിച്ച 25 കോടി രൂപയുടെ ഡോളർ നോട്ടുകൾ വ്യാജമെന്നു പൊലീസ് കണ്ടെത്തി. 100 ഡോളർ നോട്ടുകളുടെ 23 കെട്ടുകൾ ഉൾപ്പെട്ട ചാക്കാണ് ഹെബ്ബാൾ നാഗവാര റെയിൽവേ ട്രാക്കിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കഴിഞ്ഞ 1ന് ബംഗാൾ സ്വദേശിയായ സൽമാൻ ഷെയ്ഖിനു ലഭിച്ചത്.
റിസർവ് ബാങ്ക് തുടർന്നു നടത്തിയ പരിശോധനയിൽ ഇത് അച്ചടിച്ചതോ, ഫോട്ടോകോപ്പി ചെയ്തതോ ആയ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോളർ കെട്ടുകൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ മുദ്രയുള്ള ഒരു കത്തുമുണ്ടായിരുന്നു. ദക്ഷിണ സുഡാനിലെ യുഎൻ സുരക്ഷാ സേനയ്ക്കായി അനുവദിച്ച പ്രത്യേക ഫണ്ടാണിതെന്ന് കത്തിൽ പറയുന്നു. ഡോളർ നോട്ടുകെട്ടുകൾ സൽമാൻ ഷെയ്ഖ് 5ന് ആക്രി വ്യാപാര സ്ഥാപന ഉടമയായ തൗഹീദുൽ ഇസ്‌ലാമിനു കൈമാറി. തുടർന്ന് സന്നദ്ധ പ്രവർത്തകനായ കലീമുല്ലയുടെ സഹായത്തോടെ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദയുടെ മുന്നിലെത്തിച്ചു.
നോട്ടുകളിൽ രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കുഴൽപ്പണ ഇടപാടുകാരാകാം പിന്നിലെന്ന് പൊലീസ് സംശയിച്ചു. തുടർന്ന് റിസർവ് ബാങ്ക് നടത്തിയ പരിശോധനയിലാണ് വ്യാജമെന്നു തെളിഞ്ഞത്. ഇതിനിടെ വൻ ഡോളർ ശേഖരം ലഭിച്ചെന്ന വാർത്ത പരന്നതോടെ 7ന് രാത്രി 5 പേർ ചേർന്ന് നാഗവാരയിലെ വീട്ടിൽ നിന്നു തന്നെ തട്ടിക്കൊണ്ടു പോയതായി തൗഹീദുൽ ഇസ്‌ലാം പൊലീസിനു മൊഴി നൽകി. പണം കമ്മിഷണർക്കു കൈമാറിയെന്ന് പറഞ്ഞതോടെ പിറ്റേന്ന് രാവിലെ വിട്ടയയ്ക്കുകയായിരുന്നു. ഹെബ്ബാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.