ഈജിപ്തിൽ ആഘോഷത്തിനിടെ ആഡംബര ഹോട്ടലിൽ ദമ്പതികളുടെ ദുരൂഹ മരണം; മാറിയത് 5 വർഷത്തെ സംശയം
Mail This Article
ലണ്ടൻ∙ ഈജിപ്തിൽ അവധി ആഘോഷത്തിനെത്തിയ ബ്രിട്ടിഷ് ദമ്പതികൾ 2018ൽ ആഡംബര റിസോർട്ടില്‍ ദുരൂഹമായി മരിച്ചതിന്റെ കാരണം കണ്ടെത്തി. ജോൺ കൂപ്പറും (69) ഭാര്യ സൂസൻ കൂപ്പറുമാണ് (63) മരിച്ചത്. ഇരുവരുടെയും മരണം സംബന്ധിച്ചു നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അവധി ആഘോഷത്തിനു കുടുംബാംഗങ്ങളോടൊപ്പമെത്തിയ ഇരുവരും സ്റ്റീഗൻബർഗർ അക്വാ മാജിക് ഹോട്ടലിലാണു താമസിച്ചിരുന്നത്. എട്ടാംദിവസം ഉറങ്ങാനായി പോയ ഇരുവരും മരിക്കുകയായിരുന്നു.
ഇരുവരുടെയും മരണകാരണം കാർബൺ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചതു മൂലമാണെന്ന് അഞ്ചു വർഷത്തിനുശേഷം കണ്ടെത്തിയിരിക്കുകയാണു കോടതി. ദമ്പതികൾ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ പ്രാണികളെ കൊല്ലാനായി കീടനാശിനി തളിച്ചിരുന്നു. ഈ മുറിയിൽനിന്നും ഇവർ താമസിച്ചിരുന്ന മുറിയിലേക്ക് ഒരു വാതിലുണ്ട്. കീടനാശിനി തളിച്ചതിനുപിന്നാലെ ടേപ്പ് ഉപയോഗിച്ച് മുറി സീൽ ചെയ്തിരുന്നു. ഡൈക്ലോറോ മീഥെയ്‌ൻ ചേർത്ത കീടനാശിനിയാണു മുറിയിൽ തളിച്ചത്. ഇതിൽനിന്നുമുണ്ടായ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതുമൂലമാണു ഇരുവരും മരിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
രാത്രിയിൽ മുറിയിലേക്കുവന്ന ദമ്പതികൾ പിറ്റേന്നു പ്രഭാതഭക്ഷണം കഴിക്കാൻ എഴുന്നേറ്റില്ല. മാതാപിതാക്കളെ അന്വേഷിച്ച് മകൾ കെല്ലി ഒർമറോഡ് മുറിയിലെത്തുകയായിരുന്നു. ജോണിന്റെ മരണം ഹോട്ടൽ മുറിയിൽവച്ചു തന്നെ സ്ഥിരീകരിച്ചു. സൂസന്‍ ആശുപത്രിയിൽ എത്തിയതിനു പിന്നാലെയാണു മരിച്ചത്. അഞ്ചുവര്‍ഷത്തിനുശേഷം ലാങ്ക്‌ഷെയറിലെ ജഡ്ജി ഡോ. ജെയിംസ് അഡെലിയാണ് ദമ്പതികളുടെ മരണത്തിനുപിന്നിലെ കാരണം വ്യക്തമാക്കിയത്.
അഞ്ചുവർഷത്തിനുശേഷം മാതാപിതാക്കളുടെ മരണകാരണം സംബന്ധിച്ചു വ്യക്തത വന്നെന്നായിരുന്നു മകളുടെ പ്രതികരണം. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനുഭവിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതു പരിഹാരമല്ലെന്നും മകൾ പറഞ്ഞു.