ADVERTISEMENT

ആലപ്പുഴ∙ കായംകുളം മിലാദി ഷെരീഫ് മെമ്മോറിയൽ (എംഎസ്എം) കോളജിൽനിന്ന് പുറത്താക്കിയ മൂന്നു വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് എസ്എഫ്‌ഐ. അലൻ ബെന്നി ജോൺ, മുഹമ്മദ് സെയ്ദ്, ഹുബൈദ് ഹുസൈൻ എന്നിവർക്കെതിരായ നടപടി പിൻവലിക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. മൂന്നു വിദ്യാർഥികൾക്കും എതിരായ അച്ചടക്ക നടപടി പിൻവലിക്കാൻ കേരള സർവകലാശാല നൽകിയ നിർദേശം, കോളജ് പാലിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുന്നു. 

എന്നാൽ, കോളജിലെ സ്റ്റാഫ് കൗൺസിൽ ഇത് നിരസിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ സർവകലാശാലയ്ക്ക് കത്തു നൽകുകയും ചെയ്തു. മൂന്ന് വിദ്യാർഥികളും ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം ഗുരുതരമായതിനാൽ തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് സ്റ്റാഫ് കൗൺസിലിന്റെ തീരുമാനം.

വിദ്യാർഥികളിൽനിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയതും മലയാളം വകുപ്പിന്റെ വാതിൽ തകർത്തതുമാണ് അലനെതിരായ കുറ്റം. അനധ്യാപകരോട് മോശമായി പെരുമാറുകയും കോളജ് വരാന്തയിലൂടെ ബൈക്ക് ഓടിച്ച് മറ്റു വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കിയെന്നുമാണു മുഹമ്മദ് സെയ്ദിനെതിരായ കുറ്റം. ഹുബൈദ് ഹുസൈനും ഇതേ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മാത്രമല്ല, റോട്ട് വീലർ ഇനത്തിൽപെട്ട നായയെ ക്യാംപസിലേക്ക് കൊണ്ടുവന്നതിനും ഇയാൾക്കെതിരെ പരാതിയുണ്ട്. ബൈക്ക് ഓടിച്ചതിന്റെയും നായയെ കൊണ്ടുവന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഓഗസ്റ്റിലാണ് വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടായത്. ഈ തീരുമാനത്തിനെതിരെ ഇവർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ബോർഡിനെ (ബിഎഎസ്ജി) സമീപിച്ചു. സെപ്റ്റംബർ 18ന്, അലനെ കോളജിലെ കോഴ്‌സ് പൂർത്തിയാക്കാൻ അനുവദിക്കാനും മുഹമ്മദ് സെയ്‌ദിനെയും ഹുബൈദ് ഹുസൈനെയും രണ്ടാം സെമസ്റ്റർ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കാനും ബോർഡ് ശുപാർശ ചെയ്തു. 

യൂണിവേഴ്സിറ്റി സിൻഡിക്കേറ്റും ബിഎഎസ്ജി ശുപാർശകൾ അംഗീകരിച്ചു. സർവകലാശാല റജിസ്ട്രാർ ഒക്ടോബർ 12ന് കോളജിന് അയച്ച കത്തിൽ സിൻഡിക്കേറ്റിന്റെ തീരുമാനം കോളജിനെ അറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രിൻസിപ്പലിനോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ, കോളജിലെ സ്റ്റാഫ് കൗൺസിൽ സിൻഡിക്കേറ്റിന്റെ നിർദേശം പാലിക്കേണ്ടെന്ന് തീരുമാനിക്കുകയും പകരം പുനഃപരിശോധിക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുകയുമായിരുന്നു.

വിദ്യാർഥികളെ പുറത്താക്കാനുള്ള തീരുമാനത്തിൽ കോളജ് മാനേജ്‌മെന്റ് ഉറച്ചുനിന്നതോടെയാണ് എസ്എഫ്‌ഐ രംഗത്തെത്തിയത്. പുറത്താക്കപ്പെട്ട രണ്ട് വിദ്യാർഥികള്‍ എസ്എഫ്‌ഐ അനുഭാവികളാണെന്നാണ് റിപ്പോർട്ട്. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ എംകോം പ്രവേശനവുമായി ബന്ധപ്പെട്ട് എംഎസ്എം കോളജ് മുൻപ് വിവാദത്തിലായിരുന്നു.

‘‘ഒരു വിദ്യാർഥിയെയും കേളജിൽനിന്ന് പുറത്താക്കരുത് എന്ന പൊതു നിലപാടിന്റെ ഭാഗമായാണ് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. സർവകലാശാലയിൽനിന്ന് അനുകൂല തീരുമാനമുണ്ടായാൽ, കോളജ് വിദ്യാർഥികളെ തിരിച്ചെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, നിർദേശം പാലിച്ചില്ല. വിദ്യാർഥികൾക്ക് തെറ്റു പറ്റിയിരിക്കാം. അവരെ നിർബന്ധിച്ച് പുറത്താക്കുന്നതിന് പകരം സ്വയം തിരുത്താനുള്ള അവസരം നൽകണം’’– എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ശിവപ്രസാദ് പറഞ്ഞു. 

നടപടിക്രമങ്ങൾ പാലിച്ച് കോളജ് എടുത്ത അച്ചടക്ക നടപടി പിൻവലിക്കാനുള്ള സർവകലാശാലാ സിൻഡിക്കേറ്റിന്റെ തീരുമാനം അധ്യാപകരിൽ സംശയമുണ്ടാക്കിയിട്ടുണ്ട്. സമാന സംഭവം നടന്ന ചെങ്ങന്നൂരിലെ ക്രിസ്ത്യൻ കോളജിന്റെ കാര്യത്തിൽ സിൻഡിക്കേറ്റ് വ്യത്യസ്തമായ നടപടിയാണ് എടുത്തതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ചെങ്ങന്നൂർ കോളജിൽ ഒരു വിദ്യാർഥിയെ മർദിച്ചതിന് ഒരു കൂട്ടം വിദ്യാർഥികളെ പിരിച്ചുവിട്ടു. എന്നാൽ, പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്നതിനു പകരം, മറ്റൊരു കോളജിൽ പഠിക്കാൻ അനുവദിക്കണമെന്നാണ് സിൻഡിക്കേറ്റ് ആവശ്യപ്പെട്ടത്.

 ‘‘സാധാരണയായി ഒരു കോളജ് മാനേജ്‌മെന്റ് ഒരു വിദ്യാർഥിക്ക് ആ കോളജിൽ പഠനം തുടരാനുള്ള അവസരം നിഷേധിക്കുന്നത് ആ വിദ്യാർഥി അത്തരമൊരു അച്ചടക്കം ലംഘിച്ചുവെന്ന് കണ്ടെത്തുമ്പോൾ മാത്രമാണ്. അതിനെതിരെ സിന്‍ഡിക്കേറ്റ് തീരുമാനം എടുക്കുന്നത് ശരിയല്ല. ഇത് കോളജിന്റെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തും’’– കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ.അരുൺകുമാർ പറഞ്ഞു.

English Summary:

Kayamkulam college expels students for bike, rottweiler stunts; SFI want them back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com