‘എല്ലാവരും സുരക്ഷിതർ, ഓക്സിജന്‍ നൽകുന്നു’, തുരങ്കത്തിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
Mail This Article
ഡെറാഡൂണ്‍ ∙ഉത്തരാഖണ്ഡിലെ ബ്രഹ്‌മകുമാരി–യമുനോത്രി ദേശീയപാതയില്‍ നിർമാണത്തിലുള്ള തുരങ്കപാത ഇടിഞ്ഞു കുടുങ്ങിയ ജീവനക്കാർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പിലൂടെ ഓക്സിജൻ നൽകുന്നുണ്ടെന്നും വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ പറഞ്ഞു. തൊഴിലാളികളുമായി ആശയവിനിമയം നിരന്തരം നടത്തുന്നതായും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
എൻഡിആർഎഫും എസ്‍ഡിആർഎഫും പൊലീസും സംയുക്തമായാണു പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുന്നത്. മെഷീനുകൾ ഉപയോഗിച്ച് തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തുന്നതിനായി പ്രാർഥിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇന്നലെ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണു അപകടം നടന്നത്. 200 മീറ്ററോളം ഭാഗത്ത് മണ്ണിടിച്ചിലിലുണ്ടായി. ഉത്തരകാശി ജില്ലയിലെ സിൽക്‌യാരയെ ദന്ദൽഗാവുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയാണിത്. ചാർധാം പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിന് ആകെ 4.5 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഉത്തരകാശിയിൽനിന്നു യമുനോത്രി ധാമിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ കുറയും.