ശരദ് പവാറിന്റെ പേരിൽ പ്രചരിക്കുന്ന പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വ്യാജം: സുപ്രിയ സുളെ
Mail This Article
മുംബൈ ∙ മറ്റു പിന്നാക്ക വിഭാഗം (ഒബിസി) എന്ന് രേഖപ്പെടുത്തി, എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റേതെന്ന മട്ടിൽ പ്രചരിക്കുന്ന പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മകളും ബാരാമതി എംപിയുമായ സുപ്രിയ സുളെ വ്യക്തമാക്കി. മറാഠ സമുദായത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവാണ് പവാറെന്ന് എൻസിപി വൃത്തങ്ങൾ പറഞ്ഞു.
സംവരണത്തിനായി സംസ്ഥാനത്തെ മറാഠ സമുദായം സമ്മർദം ശക്തമാക്കിയിരിക്കേയാണ് സർട്ടിഫിക്കറ്റ് പ്രചരിക്കുന്നത്. മറാഠകളിലെ ഒരു ചെറിയ ശതമാനത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടരുകയാണ്. എന്നാൽ, സംവരണം നൽകുന്നതിനെതിരെ ഒബിസികൾ പ്രക്ഷോഭരംഗത്തുണ്ട്.
അതിനിടെയാണ് പവാറിന്റേതെന്ന പേരിൽ വ്യാജരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇംഗ്ലിഷിലുള്ള സർട്ടിഫിക്കറ്റാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പഠിച്ചിരുന്ന കാലത്ത് ഇംഗ്ലിഷിൽ പത്താംക്ലാസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നുപോലും നിശ്ചയമില്ലെന്നും സുപ്രിയ സുളെ പ്രതികരിച്ചു.