ADVERTISEMENT

ന്യൂഡല്‍ഹി∙ ഹരിയാനയില്‍ ജനിച്ചവര്‍ക്കും അഞ്ചു വര്‍ഷമായി സംസ്ഥാനത്തു താമസിക്കുന്നവര്‍ക്കും സ്വകാര്യമേഖലയില്‍ 75 ശതമാനം സംവരണം നല്‍കുന്ന വിവാദമായ തൊഴില്‍ നിയമം പഞ്ചാബ്, ഹരിയാന ഹൈക്കോടതി റദ്ദാക്കി. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഹൈക്കോടതി നടപടി ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടര്‍ നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിനു വന്‍തിരിച്ചടിയായി.

ജാട്ട് വിഭാഗത്തിന്റെ ഉള്‍പ്പെടെ വോട്ടുറപ്പിക്കാനായി സര്‍ക്കാര്‍ നടപ്പാക്കിയ നിയമമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണു റിപ്പോര്‍ട്ട്. ഹരിയാന നിയമസഭ 2020 നവംബറില്‍ പാസാക്കിയ നിയമം 2021 മാര്‍ച്ചിലാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടി നേതാവും ഹരിയാന ഡപ്യൂട്ടി മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയായിരുന്നു നിയമത്തിന്റെ മുഖ്യ ആസൂത്രകന്‍. 

സ്വകാര്യമേഖലയില്‍, 30,000 രൂപവരെ പ്രതിമാസ ശമ്പളമുള്ള ജോലികള്‍ക്ക് 75% പ്രാദേശിക സംവരണം ബാധകമാക്കുന്ന നിയമമാണ് ഹരിയാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ഹരിയാനയില്‍ ജനിച്ചവര്‍ക്ക്, അല്ലെങ്കില്‍ 5 വര്‍ഷമായി സംസ്ഥാനത്തു താമസിക്കുന്നവര്‍ക്കും സംവരണം നല്‍കുന്ന ദ് ന്യൂ ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ് ആക്ട് ആണു പാസാക്കിയത്. 10 വര്‍ഷത്തേക്കായിരുന്നു പുതിയ വ്യവസ്ഥ നിലവില്‍ നടപ്പാക്കിയിരിക്കുന്നത്.

ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ട്രസ്റ്റ്, സൊസൈറ്റികള്‍, എല്‍എല്‍പികള്‍, പാര്‍ട്ണര്‍ഷിപ് കമ്പനികള്‍, എന്നിവയ്‌ക്കെല്ലാം പുതിയ വ്യവസ്ഥ ബാധകമാക്കുകയും ചെയ്തു. 10 പേരിലോ അതില്‍ കൂടുതലോ തൊഴിലാളികളുള്ളവരെല്ലാം ഈ വ്യവസ്ഥ പാലിക്കണം. ഹരിയാനയില്‍ വിലാസമുള്ളവര്‍ക്കെല്ലാം പുതിയ നിയമം അനുസരിച്ചു തൊഴില്‍ സംവരണത്തിന് അര്‍ഹത ലഭിക്കുമായിരുന്നു. ഇവര്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. നിലവിലുള്ള കമ്പനികളും പുതുതായി റജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നവരുമെല്ലാം ഈ വെബ്‌സൈറ്റിലൂടെ മാത്രമേ ജീവനക്കാരെ നിയമിക്കാവൂ. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ 10,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നായിരുന്നു വ്യവസ്ഥ. ആദ്യം പിഴയൊടുക്കിയ ശേഷവും നിയമം അനുസരിച്ചില്ലെങ്കില്‍ നിയമലംഘനം തുടരുന്ന ഓരോ ദിവസവും 1000 രൂപ വീതം പിഴ ചുമത്തും. തൊഴിലാളികളെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ക്കു വലിയ പിഴ നല്‍കേണ്ടി വരും.

പുതിയ നിയമം 1.5 ലക്ഷം തൊഴിലവസരങ്ങളെയും തങ്ങളുടെ പ്രവര്‍ത്തന മികവിനെയും ബാധിക്കുമെന്നു വിവിധ ഐടി കമ്പനികള്‍ ആശങ്കപ്പെട്ടിരുന്നു.

English Summary:

"Unconstitutional": Haryana's 75% Quota In Private Sector Scrapped By Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com