ഗാസ അഭയാർഥി ക്യാംപിനു നേരെ വീണ്ടും ആക്രമണം; 80 മരണം

Mail This Article
ഗാസ∙ വടക്കൻ ഗാസയിലെ അഭയാർഥി ക്യാംപിലുണ്ടായ രണ്ട് ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിലെ ഒരു കെട്ടിടത്തിനു നേരയും ഇസ്രയേൽ ഹമാസ് യുദ്ധത്തെതുടർന്നു കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിനു നേരെയുമാണ് ആക്രമണമുണ്ടായത്.
യുഎന്നിന്റെ മേൽനോട്ടത്തിലുള്ള അൽ ഫഖൂര സ്കൂൾ ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടെന്നാണു ഹമാസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. അഭയാർഥിക്യാംപിനു നേരെയുണ്ടായ ആക്രമണത്തെ ഈജിപ്ത് അപലപിച്ചു. യുഎന്നിനു നേരെയുള്ള ബോധപൂർവമായ അധിക്ഷേപമെന്നാണ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്ത ഈജിപ്ത് വിശേഷിപ്പിച്ചത്. ജബലിയ ക്യാംപിലെ കെട്ടിടത്തിനു നേരയുണ്ടായ ആക്രമണത്തിൽ 32 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 19 പേർ കുട്ടികളാണെന്നും ഹമാസ് സ്ഥിരീകരിച്ചു. ജബലിയ മേഖലയിലുണ്ടായ സംഭവം പരിശോധിക്കുകയാണെന്ന് ആക്രമണത്തെക്കുറിച്ച് പരാമർശിക്കാതെ ഇസ്രയേൽ സൈന്യം പറഞ്ഞു
ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽനിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗികളും കുടിയൊഴിപ്പിക്കപ്പെട്ടവരും ആരോഗ്യപ്രവർത്തകരും ആശുപത്രി വിട്ടെന്ന് ഉറപ്പുവരുത്താൻ ആശുപത്രി ഡയറക്ടർ മഹ്മൂദ് അബു സാൽമിയയോട് സൈന്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഹമാസ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 12,300പേർ ഇതുവരെ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 5000ത്തിൽ അധികം കുട്ടികളും ഉൾപ്പെടുന്നു. ഒന്നരമാസത്തിലേറെയായി തുടരുന്ന ഏറ്റുമുട്ടലിൽ 1.6 മില്ല്യൺ ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടെന്നാണ് യുഎൻ കണക്കുകൾ വ്യക്തമാക്കുന്നത്.