ചെന്നൈയിലേക്ക് 6 പേർ മാത്രം; മറ്റൊരു വിമാനത്തിൽ കയറ്റിവിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചെന്ന് പരാതി

Mail This Article
ബെംഗളൂരു∙ ചെന്നൈയിലേക്കു പോകാനായി വിമാനത്തിൽ കയറിയിരുന്ന യാത്രക്കാരെ, മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചതായി പരാതി. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ചെന്നൈയിലേക്കു പോകാനായി വിമാനത്തിലുണ്ടായിരുന്ന രണ്ട് മുതിർന്ന ആളുകൾ ഉൾപ്പെടെ ആറു യാത്രക്കാരെയാണ്, ഇൻഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് പുറത്തിറക്കി വഞ്ചിച്ചത്. ചെന്നൈയിലേക്കു പോകാൻ തയാറായി നിൽക്കുന്ന മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ പുറത്തിറക്കിയത്.
എന്നാൽ, ആറു യാത്രക്കാരുമായി ചെന്നൈയിലേക്കു പറക്കുന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം നിമിത്തമാണ് വിമാനം റദ്ദാക്കിയതെന്ന് യാത്രക്കാർ ആരോപിച്ചു. പുറത്തിറങ്ങിയ ശേഷം ചെന്നൈയിലേക്കു വിമാനം കിട്ടാതിരുന്നതു മൂലം, ആറു പേരും സ്വന്തം ചെലവിൽ ഹോട്ടലിൽ മുറിയെടുത്തു തങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ഇവർക്ക് താമസ സൗകര്യം ഏർപ്പെടുത്താൻ പോലും വിമാനക്കമ്പനി അധികൃതർ തയാറായില്ലെന്നു പറയുന്നു. തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ ചെന്നൈ വിമാനത്തിൽ കയറ്റിവിട്ടത്.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഈ സംഭവം നടന്നത്. അമൃത്സറിൽനിന്ന് ബെംഗളൂരു വഴി ചെന്നൈയിലേക്കു പോകുന്ന ഇൻഡിഗോ 6ഇ478 വിമാനത്തിൽ നിന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. മറ്റു യാത്രക്കാർ ബെംഗളൂരുവിൽ ഇറങ്ങിയതോടെ വിമാനത്തിൽ ശേഷിച്ചിരുന്നത് ആറു പേരാണ്. ഇവരെയാണ് മറ്റൊരു വിമാനത്തിൽ ചെന്നൈയിലേക്കു വിടാമെന്നു വാഗ്ദാനം ചെയ്ത് പുറത്തിറക്കി വഞ്ചിച്ചത്.
അതേസമയം, വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരിൽ രണ്ടു പേർക്ക് വിമാനത്താവളത്തിൽനിന്ന് 13 കിലോമീറ്റർ അകലെ ഹോട്ടലിൽ താമസം ശരിയാക്കിക്കൊടുത്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. ശേഷിക്കുന്ന നാലു പേർ വിമാനത്താവളത്തിൽത്തന്നെ തങ്ങുകയായിരുന്നുവെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു. ഇവരെ തിങ്കളാഴ്ച രാവിലെ വിമാനത്തിൽ കയറ്റി വിട്ടുവെന്നും അധികൃതർ വ്യക്തമാക്കി.