ADVERTISEMENT

കൊൽക്കത്ത ∙ ചരിത്രസ്മാരകം കൂടിയായ കൊൽക്കത്ത രാജ്ഭവന്റെ നോർത്ത് ഗേറ്റിന് രബീന്ദ്രനാഥ ടഗോറിന്റെ പേരിടുന്നു. ടഗോറിന്റെ സ്മരണ ഒഴിക്കാൻ ബോധപൂർവവും അല്ലാതെയും ശ്രമങ്ങൾ നടക്കുകയാണെന്നും രാജ്ഭവന്റെ നോർത്ത് ഗേറ്റ് ഗുരുദേവ് രബീന്ദ്രനാഥ ടഗോർ ഗേറ്റ് എന്നാക്കി മാറ്റുകയാണെന്നും ഗവർണർ ഡോ.സി.വി.ആനന്ദബോസ് പറഞ്ഞു. രാജ്യതലസ്ഥാനം ഡൽഹിയിലേക്ക് മാറ്റും മുൻപ് ഗവർണർ ജനറൽമാരുടെയും പിന്നീട് വൈസ്രോയിയുടെയും ആസ്ഥാനമായിരുന്ന ഗവൺമെന്റ് ഹൗസ് ആണ് പിന്നീട് രാജ്ഭവനായി മാറിയത്.

വിശ്വഭാരതി സർവകലാശാലയ്ക്ക് യുനെസ്കോ ലോക പൈതൃകപദവി ലഭിച്ചപ്പോൾ സ്ഥാപിച്ച ഫലകത്തിൽ ടഗോറിന്റെ പേര് ഒഴിവാക്കി നരേന്ദ്ര മോദിയുടെയും വൈസ് ചാൻസറുടെയും മാത്രം പേരുള്ള ഫലകം സ്ഥാപിച്ചത് വിവാദമായിരുന്നു. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ഇതിനെതിരേ രംഗത്തു വന്നപ്പോൾ അതേവികാരമാണ്  ഗവർണറും പങ്കുവച്ചത്. ലോകപൈതൃക പദവി സംബന്ധിച്ചുള്ള ഫലകത്തിൽ രബീന്ദ്രനാഥ ടഗോറിന്റെ സ്മരണ നിലനിർത്തുന്നതിനായി എന്തുനടപടിയാണ് സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ വിശ്വഭാരതി സർവകലാശാലയുടെ പുതുതായി ചുമതലയേറ്റ ഒഫീഷ്യേറ്റിങ് വിസിയോട് സർവകലാശാല റെക്ടർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയാണ് വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ. 

മമതയോട് ഇടഞ്ഞും മമത കാണിച്ചും ഡോ.സി.വി.ആനന്ദബോസ് ബംഗാൾ ഗവർണർ എന്ന നിലയിൽ ഒരു വർഷം പൂർത്തിയാക്കുകയാണ്. പുതിയ വർഷത്തിൽ ജനങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ പ്രശ്നങ്ങളിൽ വിഷയാധിഷ്ടിത നിലപാട് സ്വീകരിക്കുന്ന ആനന്ദബോസിന്റെ നിലപാടുകൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള സംസ്ഥാന ബിജെപി നേതൃത്വത്തിനും വിയോജിപ്പുണ്ട്. മുൻ ഗവർണറും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകർ സംസ്ഥാന ബിജെപിക്ക് ഒപ്പം നിന്ന് സർക്കാറുമായി പ്രത്യക്ഷപോരാട്ടത്തിലായിരുന്നു. 

വ്യക്തിപരമായി പരസ്പരം അടുപ്പം പുലർത്തുന്നുണ്ടെങ്കിലും ഗവർണർ ആനന്ദബോസും മുഖ്യമന്ത്രി മമത ബാനർജിയും പലവട്ടം ഇടഞ്ഞിട്ടുണ്ട്. സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ഏകാധിപത്യപരമായി പെരുമാറുന്നുവെന്നാരോപിച്ച് കോളജുകൾക്കും സർവകലാശാലകൾക്കുമുള്ള ഫണ്ട് തടയുമെന്നുവരെ മമത ഭീഷണിപ്പെടുത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ബംഗാളിനുള്ള വിഹിതം ലഭിക്കാത്തതിൽ തൃണമൂൽ ജന.സെക്രട്ടറി അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുൻപിൽ സമരം നടത്തി. അഭിഷേകിനെ ചർച്ചയ്ക്കു വിളിക്കുക മാത്രമല്ല, സംസ്ഥാനത്തിനു വേണ്ടി ഗവർണർ ഡൽഹിയിൽ പോയി പ്രശ്നപരിഹാരത്തിനു ശ്രമിക്കുക കൂടി ചെയ്തോടെ ബിജെപി സംസ്ഥാന നേതൃത്വം ആനന്ദബോസിനെതിരേ തിരിഞ്ഞു. സമരം നടത്തിയ അഭിഷേക് ബാനർജി തന്നെ ഗവർണറെ മുക്തകണ്ഠം പ്രശംസിച്ച്  രംഗത്തു വന്നു.

‘‘ഞാൻ ഫീൽഡിലുള്ള ഗവർണറാണ്. ജനങ്ങളോട് ഇടപഴകാനാണ് താൽപര്യം. അതുകൊണ്ടുതന്നെ തീരുമാനങ്ങളിലും ജനാഭിലാഷം പ്രകടിക്കപ്പെടും.’’ രാജ്ഭവനിൽ ഒരു വർഷം പൂർത്തിക്കുന്ന ഗവർണർ പറഞ്ഞു. ‘‘ഗവർണറുടെ ചുമതലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഭരണഘടനയുടെ സംരക്ഷണവും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തലും ഇതിൽ പ്രധാനമാണ്. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെയും നോമിനേറ്റ് ചെയ്യപ്പെട്ട ഗവർണറുടെയും  വീക്ഷണങ്ങൾ പലപ്പോഴും ഒന്നാകില്ല. ഇവിടെ മധ്യമാർഗമാണ് സ്വീകരിക്കുന്നത്. പരസ്പരബഹുമാനത്തോടെ വിയോജിക്കാനുള്ള അവകാശം മുഖ്യമന്ത്രിയുമായി പങ്കിടുന്നു. ചട്ടങ്ങളും നടപടിക്രമങ്ങളും സർക്കാറിനെ ഓർമിപ്പിക്കുന്നതിനർഥം സർക്കാറുമായി യുദ്ധം ചെയ്യുന്നു എന്നല്ല. ഇത് ചെക്ക് ആൻഡ് ബാലൻസ് മാത്രമാണ്. വാഹനങ്ങളുടെ സ്പീഡ് ഗവർണർ എന്നപോലെ ഗവർണർക്കും ചില നടപടികളിൽ വേഗപ്പൂട്ട് ഇടേണ്ടി വരും’’.

മമതാ ബാനർജിയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്ന് ആനന്ദബോസ് പറഞ്ഞു. മമത രാഷ്ട്രീയക്കാരിയാണ്. രാഷ്ട്രീയത്തിന്റെ വ്യാകരണവും ഭരണവും വ്യത്യസ്തമാണ്. ഒരു വർഷത്തിനിടയിൽ ഒരിക്കൽപോലും മുഖ്യമന്ത്രിയ്ക്ക് എതിരായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു.

അഴിമതിയും അക്രമങ്ങളുമാണ് ബംഗാളിന്റെ ശാപമെന്നും ഇതിനെതിരേയുള്ള പ്രവർത്തനം തുടരുമെന്നും ആനന്ദബോസ് പറഞ്ഞു. ഇപ്പോഴത്തെ ഭരണത്തിന്റെ പ്രതിഫലനമാണ് ബംഗാളിലെ അക്രമമവും അഴിമതിയുമെന്ന ആരോപണം ശരിയല്ല. ഇത് വർഷങ്ങളായുള്ള രീതിയാണ്. അക്രമങ്ങൾക്കിരയാക്കപ്പെട്ട അനവധി പേരെയാണ് സന്ദർശിച്ചത്. ഒരു വർഷം പൂർത്തിയാക്കുമ്പോൾ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവനിൽ 22 ബില്ലുകൾ നടപടിയില്ലാതെ കിടക്കുകയാണെന്ന് സ്പീക്കർ ബിമൻ ബാനർജി ആരോപിക്കുമ്പോഴും ഇതിനോട് വിയോജിക്കുകയാണ് ആനന്ദബോസ്. ചില ബില്ലുകൾ വിശദീകരണത്തിനായി തിരിച്ചയച്ചിട്ടുണ്ട്. ചിലതിൽ നിയമോപദേശം തേടിയിട്ടുണ്ട്. അനാവശ്യമായി ഒരു ബില്ല് പോലും രാജ്ഭവനിൽ കെട്ടിക്കിടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ രാജ്ഭവൻ ആരംഭിക്കുന്നുണ്ട്. പ്രത്യേക പരാതി പരിഹാര സെൽ തുടങ്ങി വിവിധ പദ്ധതികൾ ആനന്ദബോസ് നേരത്തേ ആരംഭിച്ചിരുന്നു. പൂജാ ദിനങ്ങളിൽ എല്ലാ ദിവസവും പൂജാ പന്തലുകൾ സന്ദർശിക്കാൻ ഗവർണർ സമയം കണ്ടെത്തിയിരുന്നു. 

ബംഗാൾ രാജ്ഭവൻ നിരീക്ഷണത്തിൽ

ബംഗാൾ രാജ്ഭവൻ പുറത്തുനിന്നുള്ള നിരീക്ഷണത്തിലാണെന്ന് ഗവർണർ സി.വി.ആനന്ദബോസ് ആരോപിച്ചു. ആരാണ് രാജ്ഭവനെ നിരീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇക്കാര്യത്തിൽ വിശ്വാസ്യയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. മമതാ ബാനർജി സർക്കാറുമായി നല്ല ബന്ധത്തിലായിരുന്ന ഗവർണർ പിന്നീട് വൈസ് ചാൻസലർ നിയമനം, സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാറുമായി ഇടഞ്ഞിരുന്നു.

English Summary:

Bengal Raj Bhavan north gate to rename as Rabindra Nath Tagore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com