ADVERTISEMENT

ബെയ്ജിങ്∙ ചൈനയിൽനിന്ന് ഉയിഗുർ വംശജരെ തുടച്ചുനീക്കാൻ ശ്രമം നടക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ (എച്ച്ആർഡബ്യു) റിപ്പോർട്ട്. തികച്ചും ആസൂത്രിതമായ നീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് വ്യക്തമാക്കി. പള്ളികൾ അടച്ചുപൂട്ടാനും തകർക്കാനും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുമുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏതാനും വർഷങ്ങളായി ചൈനയിൽ നടക്കുന്ന നീക്കങ്ങൾ അക്കമിട്ടു നിരത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ചൈനയിൽ 20 മില്യൻ ഇസ്‍ലാം മത വിശ്വാസികളുണ്ടെന്നാണ് കണക്ക്.

മത വിഭാഗങ്ങൾക്കു മേൽ പിടിമുറുക്കാൻ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം കാര്യമായ രീതിയിൽ ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചൈനയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഷിൻജിയാങ് മേഖലയിലെ ഉയിഗുർ മുസ്‍ലിംകൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തെളിവുകളും റിപ്പോർട്ടിലുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചൈനീസ് ഭരണകൂടം എക്കാലവും നിഷേധിച്ചിട്ടുണ്ട്.

‘‘ചൈനയിൽ പള്ളികൾ അടച്ചുപൂട്ടാനും തകർക്കാനും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുമുള്ള ചൈനീസ് ഭരണകൂടത്തിന്റെ ശ്രമം, ചൈനയിൽനിന്ന് ഇസ്‍ലാമിനെ തുടച്ചുനീക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്’’ – ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ചൈനയിലെ ആക്ടിങ് ‍ഡയറക്ടർ മായ വാങ്ങിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

ചൈനയിലെ സിൻജിയാങ്, കിൻഗായ്, ഗാൻസു, നിൻക്സിയ മേഖലകളിലാണ് കൂടുതൽ മുസ്‌ലിം മത വിശ്വാസികളുള്ളത്.  ലിയക്വിയാവോയിൽ ആകെയുള്ള ആറ് മുസ്‍ലിം പള്ളികളിൽ മൂന്നെണ്ണത്തിന്റെയും മുകളിലെ താഴികക്കുടം തകർത്തു. മറ്റ് പള്ളികളുടെ പ്രധാന പ്രാർഥനാ ഹാളുകളും തകർത്തതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ലിയാവോക്വിയാവോയിലെ ഒരു പള്ളിയുടെ താഴികക്കുടം നീക്കി ചൈനീസ് ശൈലിയിലുള്ള പഗോഡ സ്ഥാപിച്ചതായും സാറ്റലൈറ്റ് ദൃശ്യങ്ങൾ അടിസ്ഥാനമാക്കി സംഘടന ആരോപിക്കുന്നു. 2018 ഓക്ടോബറിനും 2020 ജനുവരിക്കും ഇടയിലാണ് ഇതു സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

2020നു ശേഷം മാത്രം നിൻക്സിയ പ്രവിശ്യയിലെ 1300 പള്ളികൾ തകർക്കുകയോ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാന‍് ആരംഭിക്കുകയോ ചെയ്തതായി പറയുന്നു. പ്രദേശത്തെ ആകെ പള്ളികളുടെ മൂന്നിലൊന്നു വരും ഇത്.

ചൈനയിലെ ന്യൂനപക്ഷ മുസ്ലിം ജനവിഭാഗമായ ഉയിഗുർ വംശജരുടെ ഇടയിൽ നിർദയമായ ജനനനിയന്ത്രണ നടപടികൾ ചൈനീസ് ഭരണകൂടം അടിച്ചേൽപ്പിച്ചിരിക്കുന്നതായി മുൻപേ റിപ്പോർട്ടുണ്ട്. പത്തുലക്ഷത്തിലേറെ ഉയിഗുർ വംശജരെ അന്യായ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഒറ്റക്കുട്ടി നയം ചൈന തിരുത്തുകയും ഭൂരിപക്ഷ വിഭാഗമായ ഹാൻ വംശജരുടെ ഇടയിൽ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോൽസാഹനം നൽകുകയും ചെയ്യുമ്പോഴാണ് ഉയിഗുർ വിഭാഗങ്ങളുടെയിടയിൽ കൂടുതൽ കുട്ടികളുണ്ടെന്ന പേരിലുള്ള പീഡനം. ജനസംഖ്യാപരമായ വംശഹത്യ തന്നെയാണു ചൈന ഉയിഗുർ വംശജരുടെ ഇടയിൽ നടത്തുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഉയിഗുർ സ്ത്രീകളുടെ ഇടയിൽ നിർബന്ധിത ഗർഭ പരിശോധനകൾ നടത്തിയും ഗർഭഛിദ്രവും വന്ധ്യംകരണവും അടിച്ചേൽപ്പിച്ചുമാണു ചൈന തങ്ങളുടെ രഹസ്യ അജൻഡ നടപ്പാക്കുന്നത്.

∙ ആരാണ് ഉയിഗുർ ?

പടിഞ്ഞാറൻ ചൈനയിലെ സ്വയംഭരണ മേഖലയായ സിൻജിയാങ് പ്രവിശ്യയിലാണ് തുർക്കി ഭാഷ സംസാരിക്കുന്നവരും ബഹുഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളുമായ ഉയിഗുർ വംശജരുള്ളത്. പ്രാചീന പട്ടുപാതയുടെ ഭാഗമായ സിൻജിയാങ്ങിൽ പുരാതനകാലം മുതലേ പട്ടിന്റെയും രത്നങ്ങളുടെയും വ്യാപാരികളായിരുന്നു ഉയിഗുറുകാർ. പുതിയ അതിർത്തി എന്നു ചൈനീസ് ഭാഷയിൽ അർഥമുള്ള സിൻജിയാങ്ങിലേക്ക് ഭൂരിപക്ഷ ഹാൻ വംശജരുടെ കുടിയേറ്റം വർധിച്ച തോതിൽ നടക്കുന്നത് മാവോ സേതുങ്ങിന്റെ കാലം മുതലാണ്. സിൻജിയാങ്ങിലെ ജനസംഖ്യാനുപാതം മാറ്റിമറിക്കാനുള്ള ബോധപൂർവമായ നീക്കമാണിത്. 1949ൽ വെറും ആറു ശതമാനമായിരുന്ന ഹാൻ വംശജരുടെ സംഖ്യ 2004ൽ 40 ശതമാനമായി ഉയർന്നു. തങ്ങളുടെ തൊഴിലിനെയും സാമൂഹികാവസ്ഥയെയും ബാധിക്കുന്ന അനിയന്ത്രിതമായ കുടിയേറ്റത്തിൽ ഉയിഗുർ വംശജർ സ്വാഭാവികമായും അസംതൃപ്തരുമാണ്. കുറച്ചു ശതമാനം പേരെങ്കിലും തീവ്ര ആശയങ്ങളിൽ ആകൃഷ്ടരായി അക്രമങ്ങളിലേക്കും തിരിയുന്നു. ഇതു മുതലെടുത്തു മുഴുവൻ ഉയിഗുർ വംശജരെയും സംശയത്തിന്റെ നിഴലിൽ നിർത്താനും അവരുടെ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കാനുമുള്ള നടപടികളാണു ചൈന സ്വീകരിച്ചുവരുന്നത്.

English Summary:

Human Rights Watch accuses China of closing and destroying mosques

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com