ADVERTISEMENT

കൊല്ലം∙ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം വൈകിട്ട് 4 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു പത്തനംതിട്ടയിലെ വസതിയിൽ എത്തിക്കും. കബറടക്കം നാളെ പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടക്കും. അവിവാഹിതയാണ്.

പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം.

1950 നവംബർ 14ന് അഭിഭാഷകയായി കൊല്ലം ജില്ലാകോടതിയിൽ പ്രാക്ടീസ് തുടങ്ങി. എട്ടു വർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് 1958 ൽ സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി പ്രൊമോട്ട് ചെയ്യപ്പെട്ടു. പിന്നീട് 1972 ൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് ആയും 1974 ൽ ജില്ലാ, സെഷൻസ് ജഡ്ജും ആയി. 1980 ജനുവരിയിൽ ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി.

1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 ൽ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29-ന്‌ ഹൈക്കോടതിയിൽനിന്നു വിരമിച്ചു. പക്ഷേ 1989 ഒക്ടോബർ 6ന്‌ സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമനം ലഭിച്ചു. സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ  ആദ്യ വനിതയും ഇവരായിരുന്നു. 1992 ഏപ്രിൽ 29 വരെ ആ സ്ഥാനത്ത് തുടർന്നു. 1997 ജനുവരി 25നു തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിനു രാജിവച്ചു.

∙ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. ‘‘സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി, ഗവര്‍ണര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വേര്‍പാട് അത്യന്തം വേദനാജനകമാണ്. ഒട്ടേറെ റെക്കോഡുകള്‍ സ്വന്തം പേരിനോടു ചേര്‍ത്തുവച്ച ധീര വനിത. ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഏതു പ്രതികൂല സാഹചര്യവും അതിജീവിക്കാം എന്നതു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വം. പത്തനംതിട്ടയുടെ, കേരളത്തിന്റെ അഭിമാനവും ഞങ്ങള്‍ക്കേവര്‍ക്കും പ്രചോദനവുമായിരുന്നു മാഡം. വേദനയോടെ ആദരാഞ്ജലികള്‍’’ – അവർ അനുശോചനക്കുറിപ്പിൽ കുറിച്ചു.

English Summary:

Justice Fathima Beevi Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com