‘ലോകത്ത് എവിടെയാണെങ്കിലും ഹമാസിനെ പിന്തുടരുക’: മൊസാദിന് ഉത്തരവ്, പിന്നോട്ടില്ലെന്നുറപ്പിച്ച് നെതന്യാഹു
Mail This Article
ജറുസലം ∙ ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ തയാറായതിനു പിന്നാലെ ഹമാസിനെ പൂട്ടാൻ നീക്കം. ഹമാസ് അംഗങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്തായിരുന്നാലും പിന്തുടരണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചാരസംഘടനയായ മൊസാദിനോട് ഉത്തരവിട്ടു.
‘‘ഹമാസിന്റെ തലവന്മാർ ഉൾപ്പെടെ എല്ലാവർക്കെതിരെയും നടപടിയെടുക്കാൻ മൊസാദിനോടു ഞാൻ നിർദേശിച്ചിട്ടുണ്ട്. അവർ ഗാസയിലോ ലോകത്തിന്റെ മറ്റ് എവിടെയെങ്കിലുമോ ആണെങ്കിലും പിന്തുടരണം.’’– വാർത്താസമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ മുതിർന്ന നേതാക്കളിൽ മിക്കവരും വിദേശങ്ങളിലാണ്. ഖത്തറിലും ലെബനനിലുമാണു കൂടുതൽ പേരുമെന്നാണു റിപ്പോർട്ട്.
ഇക്കഴിഞ്ഞ വർഷങ്ങളിൽ പലസ്തീനിലെയും ഇറാനിലെയും നിരവധിപ്പേരെ മൊസാദ് വകവരുത്തിയതായി ആരോപണമുണ്ട്. മാനുഷിക സഹായമെത്തിക്കുന്നതിനു 4 ദിവസം താൽക്കാലിക വെടിനിർത്തലിന് ഇസ്രയേലും ഹമാസും കരാറായതിനു പിന്നാലെയാണു നെതന്യാഹുവിന്റെ നീക്കമെന്നതു ശ്രദ്ധേയം. ഈ ദിവസങ്ങളിൽ 50 ബന്ദികളെ മോചിപ്പിക്കാനും പകരം ഇസ്രയേലിലെ ജയിലിലുള്ള 150 പലസ്തീൻകാരെ വിട്ടയയ്ക്കാനുമാണു ധാരണ.
48 ദിവസം നീണ്ട രൂക്ഷമായ ആക്രമണങ്ങൾക്ക് ഇടവേളയുണ്ടാക്കിയതു ഖത്തർ, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചകളാണ്. കൂടുതൽ ബന്ദികളെ വിട്ടയയ്ക്കുന്ന മുറയ്ക്കു വെടിനിർത്തൽ നീട്ടുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ തടവിലുള്ള സ്ത്രീകളും കുട്ടികളുമടക്കം 50 ബന്ദികളെ മോചിപ്പിക്കാനാണു ധാരണയെന്നു നെതന്യാഹു പറഞ്ഞെങ്കിലും പലസ്തീൻ തടവുകാരുടെ മോചനം പരാമർശിച്ചില്ല.