ADVERTISEMENT

കൊച്ചി∙ മീനാക്ഷിപുരം കവര്‍ച്ചാ കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. അര്‍ഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. 

പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്നെന്നാണ് കേസ്. കേസിൽ 14–ാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. 125 ദിവസമായി പൊലീസ് കസ്റ്റ‍ഡിയിലായിരുന്നു. തുടർന്നാണ് ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്ന സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

ഇതിനെ പ്രോസിക്യൂഷൻ എതിർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പ്രോസിക്യൂഷനെ വിമർശിച്ച കോടതി, പ്രോസിക്യൂഷൻ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ പ്രതിക്ക് ജാമ്യം നൽകാൻ കഴിയില്ല. പ്രതിയുടെ മുൻകാല ചരിത്രവും ശരിയല്ല. അർഹതയില്ലാത്ത ജാമ്യം നൽകേണ്ടിവരുന്നത് പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടാണ്. ജാമ്യം ലഭിക്കുന്നതിന്റെ ഉത്തരവാദിത്തം പ്രോസിക്യൂഷനാണെന്നും കോടതി വ്യക്തമാക്കി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 

മാർച്ച് 26നു പുലർച്ചെ അഞ്ചരയോടെ പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിലാണു കേസിനാസ്പദമായ സംഭവം. തൃശൂർ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) പരാതിയിലാണു കേസെടുത്തത്. തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസിൽ മടങ്ങുകയായിരുന്നു റാഫേൽ. കാറിലെത്തിയ സംഘം ബസിനു കുറുകെ വാഹനം നിർത്തി, റാഫേലിനെ പിടിച്ചിറക്കി കാറിൽ കയറ്റി തമിഴ്നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി മർദിക്കുകയും സ്വർണവും പണവും മൊബൈൽ ഫോണും കവരുകയും ചെയ്തെന്നാണു പരാതി.

English Summary:

Court granted bail to Arjun Ayanki in Meenakshipuram robbery case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com