ADVERTISEMENT

കോട്ടയം∙ സിജെഎം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിക്കു സാധ്യത. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി. നവാബിനെതിരെ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ പ്രകോപനത്തിനു കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ എം.പി. നവാബിനെതിരെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കേസെടുത്തതിനാണ് അഭിഭാഷകരുടെ അസഭ്യ പ്രതിഷേധം.

വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമാണ് അഭിഭാഷകർ കോട്ടയം കോടതി കോംപ്ലക്സിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ‘പോ പുല്ലേ, പോടീ പുല്ലേ... പോടീ പുല്ലേ സിജെഎമ്മേ...’, ‘ആളിക്കത്തിപ്പടരും തീയിൽ സിജെഎം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.

2013ൽ തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന മണർകാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകൾ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമെന്നു തെളിഞ്ഞതോടെ ആയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമർപ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാൻ അഭിഭാഷകർക്കു കഴിയില്ലെന്ന് ബാർ അസോസിയേഷൻ പ്രതികരിച്ചു. അഭിഭാഷകനെ പ്രതിയാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ ജില്ലാ മജിസ്ട്രേറ്റിനു പരാതി നൽകി.

എന്നാൽ പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകർ കോടതി നടപടികൾ 8 മിനിറ്റോളം തടസപ്പെടുത്തിയതായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദൈനംദിന റിപ്പോർട്ടിൽ രേഖപ്പെടുത്തി. മോശം പരാമർശം നടത്തിയതിയിൽ ബാർ അസോസിയേഷനിലും ഭിന്നാഭിപ്രായം ഉണ്ട്.

English Summary:

Sanctions Loom for Lawyers in Obscene Protest Against CJM in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com