കോഴിക്കോട്ടെ നവകേരള സദസ് യോഗത്തിൽ പങ്കെടുത്ത് ലീഗ്–കോൺഗ്രസ് നേതാക്കൾ; കെഎസ്യുവിന്റെ കരിങ്കൊടി
Mail This Article
കോഴിക്കോട്∙ നവകേരള സദസ്സിന്റെ കോഴിക്കോട് നടന്ന പ്രഭാതയോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ. അബൂബക്കർ, മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശേരിയിലെ യോഗത്തിൽ പങ്കെടുത്തത്.
ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലത്ത് വിവാദം നിലനില്‍ക്കേയാണ് കോൺഗ്രസ് നേതാവ് നവകേരള സദസ്സിന്റെ യോഗത്തിൽ പങ്കെടുത്തത്. പെരുവയൽ മണ്ഡലം കോൺഗ്രസ് മുൻപ്രസിഡന്റ് കൂടിയാണ് എൻ. അബൂബക്കർ. മുസ്‌ലിംലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡന്റുമാണ് മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് മൊയ്തു മുട്ടായി പ്രതികരിച്ചു.
ഇതിനിടെ ഓമശേരി അമ്പലക്കണ്ടിയിൽ നവകേരള സദസ്സിന്റെ യോഗം നടന്ന സ്നേഹം കൺവെൻഷൻ സെന്ററിലേക്ക് കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തി. കെഎസ്‌യു ഭാരവാഹി ഫിലിപ്പ് ജോൺ, യൂത്ത്കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് മുനീബ് നെല്ലാംകണ്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊടുവള്ളി മുൻ മണ്ഡലം പ്രസിഡന്റ് പി.സി. ഫിജാസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജ്യോതി ഗംഗാധരൻ, അനീസ്, ഷംസുദ്ദീൻ അപ്പോളോ തുടങ്ങിയവരെ കരുതൽ തടങ്കലാക്കി.
കളമശേരി കുസാറ്റിലെ ടെക്ഫെസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോട്ടെ നവകേരള സദസ്സിന്റെ മൂന്നാം ദിവസമായ ഇന്ന് സാംസ്കാരിക പരിപാടികൾ ഒഴിവാക്കിയാണ് നടത്തുന്നത്. രാവിലെ ഒന്‍പത് മണിക്കാണ് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേർന്നത്. പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും ഇന്ന് ഉണ്ടായില്ല.