ADVERTISEMENT

കൊല്ലം / തിരുവനന്തപുരം∙ 20 മണിക്കൂർ പിന്നിട്ട കാത്തിരിപ്പിനും തിരച്ചിലിനും ഒടുവിൽ, ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വൈദ്യപരിശോധനയ്ക്കു ശേഷം കുട്ടിയെ പിതാവിനു കൈമാറി. അതേസമയം, അബിഗേലിനെ ഇന്നു വീട്ടിലെത്തിക്കില്ലെന്നാണ് വിവരം. ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനം. കുട്ടിയുടെ മാതാവും സഹോദരനും ആശുപത്രിയിലേക്കു പോകും.

നാടരിച്ചു പെറുക്കി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ ജനത്തിരക്കുള്ള പ്രദേശമായ ആശ്രാമം മൈതാനത്ത് കണ്ടെത്തിയത്. പൊലീസ് കനത്ത പരിശോധന തുടരുന്നതിനിടെയാണ് അക്രമികൾ കുട്ടിയെ ഇവിടെ ഉപേക്ഷിച്ചത്. എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടു പോയി 24 മണിക്കൂർ പിന്നിട്ടെങ്കിലും അക്രമികളെക്കുറിച്ച് പൊലീസിന് ഇപ്പോഴും സൂചനയില്ല.

അബിഗേലിനെ അച്ഛന് കൈമാറിയപ്പോള്‍. (കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം)
അബിഗേലിനെ അച്ഛന് കൈമാറിയപ്പോള്‍. (കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം)

കുട്ടിയെ ആശ്രാമം മൈതാനത്ത് കണ്ടെത്തിയ വിവരമറിഞ്ഞെത്തിയ കൊല്ലം ഈസ്റ്റ് പൊലീസ് കുട്ടിയെ എആർ ക്യാംപിലേക്കു മാറ്റിയിരുന്നു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി കുട്ടിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് പിതാവ് റെജിക്ക് കൈമാറിയത്. അബിഗേല്‍ അമ്മയുമായി വിഡിയോ കോളിൽ സംസാരിച്ചു.

∙ കാണാതായത് ഇന്നലെ

ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയതിനുശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴായിരുന്നു സംഭവം. സംഭവം പുറത്തറിഞ്ഞതോടെ നാടൊന്നാകെ കുട്ടിയെ കണ്ടെത്താൻ രംഗത്തിറങ്ങിയിരുന്നു.

അബിഗേലിന്റെ അമ്മ സിജി. (റിജോ ജോസഫ് ∙ മനോരമ)
അബിഗേലിന്റെ അമ്മ സിജി. (റിജോ ജോസഫ് ∙ മനോരമ)

സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീടുകളടക്കം പൊലീസ് കയറി പരിശോധിച്ചു. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും െപാലീസ് തിരച്ചിൽ നടത്തി.

Kollam Abigel Missing | Photo: Manorama
അബിഗേലിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യം. (ചിത്രം ∙ മനോരമ)

ഇതിനിടെ അക്രമികൾ കുട്ടിയുമായി കോട്ടയം പുതുവേലിയിൽ എത്തിയെന്ന സൂചനകളെ തുടർന്ന് അവിടെയും തിരച്ചിൽ നടത്തി. പുതുവേലി കവലയിലെ ബേക്കറിയിൽ രണ്ടു പുരുഷനും ഒരു സ്ത്രീയും ചായ കുടിക്കാനെത്തിയിരുന്നു. എത്തിയവരിൽ ഒരാൾക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് കടയുടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. കാറിലാണ് ഇവർ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.

അബിഗേലിന്റെ വീടിനു മുന്നിൽ നിന്നുള്ള ദൃശ്യം. (റിജോ ജോസഫ് ∙ മനോരമ)
അബിഗേലിന്റെ വീടിനു മുന്നിൽ നിന്നുള്ള ദൃശ്യം. (റിജോ ജോസഫ് ∙ മനോരമ)

തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തും ചോദ്യം ചെയ്തു. കേസുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിനാൽ ഇവരെ വിട്ടയച്ചു. അന്വേഷണം വ്യാപകമായി തുടരുന്നതിനിടെയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് കണ്ടെത്തിയത്.

Kollam Abigel Missing | Photo: Aravind Venugopal / Manorama
അബിഗേലിന്റെ വീടിനു മുന്നിൽ നിന്നുള്ള ദൃശ്യം. (റിജോ ജോസഫ് ∙ മനോരമ)
അബിഗേലിന്റെ വീടിനു മുന്നിൽ നിന്നുള്ള ദൃശ്യം. (റിജോ ജോസഫ് ∙ മനോരമ)
അബിഗേലിന്റെ അമ്മയും മുത്തഛ്ഛനും. (ചിത്രം ∙ മനോരമ)
അബിഗേലിന്റെ അമ്മയും മുത്തഛ്ഛനും. (ചിത്രം ∙ മനോരമ)
English Summary:

Kollam girl missing Abigel Sara Reji updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com