ADVERTISEMENT

കേപ്ടൗണ്‍/ഗാസ ∙ ഇസ്രയേലില്‍ തടവിലുള്ള മുഴുവന്‍ പലസ്തീന്‍കാരെയും വിട്ടയച്ചാല്‍ ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രയേല്‍ സൈനികരെയും മോചിപ്പിക്കാന്‍ ഒരുക്കമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ്. ഗാസയിലെ വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഹമാസ് നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ ബാസെം നയിമിന്റെ പ്രസ്താവന. സ്ഥിരമായ വെടിനിര്‍ത്തലിലേക്കു എത്താനുള്ള ശ്രമത്തിലാണെന്നും നയിം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേപ്‍ടൗണിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നയിമിന്റെ പ്രസ്താവന.

അതേസമയം, ആറു ദിവസത്തേക്കു പ്രഖ്യാപിച്ച ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കാലാവധി പൂർത്തിയായതിനു തൊട്ടുപിന്നാലെ വെടിനിർത്തൽ വീണ്ടും നീട്ടി. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കരാറിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളുമടക്കം 70 ബന്ദികളെയാണ് ഹമാസ് ഇന്നലെ വരെ മോചിപ്പിച്ചത്.

210 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. കൂടുതല്‍ സ്ത്രീകളെയും കുട്ടികളെയും ഹമാസ് വിട്ടയക്കുമെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്നാണ് ഇസ്രയേല്‍ നിലപാട്. എന്നാല്‍ ഇസ്രയേലി സൈനികര്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്. ഇവരെ പ്രധാന വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയാണ് ഹമാസ് ചെയ്യുന്നത്. 2011ല്‍ ഇസ്രയേല്‍ സൈനികനായ ഗിലാദ് ഷലിത്തിന്റെ മോചനത്തിനായി ആയിരം പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ വിട്ടയച്ചത്. ഏതാണ്ട് ഏഴായിരത്തോളം പലസ്തീന്‍കാര്‍ ഇസ്രയേല്‍ ജയിലുകളിലുണ്ടെന്നാണ് സന്നദ്ധസംഘടനകളുടെ റിപ്പോര്‍ട്ട്.

അതേസമയം, ബന്ദികളിലെ 10 മാസം പ്രായമുള്ള കുഞ്ഞും 4 വയസ്സുള്ള സഹോദരനും അവരുടെ അമ്മയും ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു ഹമാസ് പ്രസ്താവിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ബന്ദികളായ സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചപ്പോള്‍ ഈ 3 പേരും ഉണ്ടായിരുന്നില്ല. ഇവരെക്കൂടി വിട്ടയയ്ക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചതിനു പിന്നാലെയാണു 3 പേരും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേല്‍ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് അറിയിക്കുന്നത്. എന്നാല്‍ ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രയേല്‍ അറിയിച്ചു.

വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇരുപക്ഷവും സന്നദ്ധമാണെന്നാണു സൂചനയെങ്കിലും ധാരണയായിട്ടില്ല. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന ദോഹയിലെ ചര്‍ച്ചയില്‍ കഴിഞ്ഞദിവസം മൊസാദ്, സിഐഎ മേധാവിമാരും പങ്കെടുത്തു. വെടിനിര്‍ത്തല്‍ ഇടവേള അവസാനിച്ചാലുടന്‍ ഇസ്രയേല്‍ യുദ്ധത്തിലേക്കു മടങ്ങുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

ഇസ്രയേല്‍ ആക്രമണം മൂലം 80% ഗാസനിവാസികളും വീടുപേക്ഷിച്ചുപോയെന്നും 45% വീടുകള്‍ ബോംബാക്രമണങ്ങളില്‍ തകര്‍ന്നെന്നും ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയില്‍ പറഞ്ഞു. ഗാസയിലേത് വലിയ മനുഷ്യദുരന്തമാണെന്നും ലോകം അതിനോടു മുഖംതിരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

English Summary:

Ready To Swap All Israeli Soldiers For All Palestinian Prisoners: Hamas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com