യുപിയിലെ ഷഹി ഗ്രാമത്തിൽ എട്ട് സ്ത്രീകൾ കൊല്ലപ്പെട്ടത് സമാനരീതിയിൽ; പുറത്തിറങ്ങാൻ പേടിച്ച് സ്ത്രീകൾ
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ ഷഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് പൊലീസിൽ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഏഴ് സ്ത്രീകളാണ് ഇവിടെ കൊല്ലപ്പെട്ടത്. മുപ്പത്തിയഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് സാരിയോ ചുനരിയോ ഉപയോഗിച്ച് കൊലപ്പെടുത്തിയിട്ടുള്ളത്. ഇതേ രീതിയിൽ മറ്റൊരു സ്ഥലത്തും സ്ത്രീ കൊല്ലപ്പെട്ടതോടെ എട്ടുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
നവംബർ 26ന് ഷീഷ്ഗഡ് പൊലീസ് സ്റ്റേഷനിലാണ് ഒടുവിലത്തെ കൊലപാതകം. ബറേലി എഡിജിപി പി.സി.മീണ, ഐജി രാകേഷ് സിങ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷണം ത്വരിതപ്പെടുത്തുമെന്ന് അറിയിച്ചു.
കൊലപാതകങ്ങൾക്ക് പരസ്പരം ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് എഎസ്പി മുകേഷ് പ്രതാപ് പറഞ്ഞു. എന്നാൽ മാനസിക പ്രശ്നമുള്ള ആരോ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘എട്ട് കൊലപാതകങ്ങളിൽ മൂന്ന് പേരുടെ കൊലയാളികളെ പിടികൂടി. വ്യത്യസ്തരായ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. സ്ത്രീകൾ ഒറ്റയ്ക്ക് വീടുവിട്ട് പുറത്തിറങ്ങരുത്. മൂന്നോ നാലോ സ്ത്രീകൾ ചേർന്നേ പുറത്തുപോകാൻ പാടുള്ളു. കൊലപാതകൾ എല്ലാം നടന്നത് രാവിലെ പതിനൊന്നിനും വൈകീട്ട് അഞ്ചിനും ഇടയിലാണ്. അതിനാലാണ് പകൽ സമയത്തും സ്ത്രീകൾ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയത്’’–. മുകേഷ് പറഞ്ഞു.
നവംബർ 26ന് അമ്പത്തിയഞ്ചുകാരിയായ ഊർമിളയാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് കാലികൾക്ക് പുല്ലുവെട്ടാൻ പോയ ഇവർ തിരിച്ചുവന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വയലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.