ADVERTISEMENT

പത്തനംതിട്ട ∙ കൊല്ലം ജില്ലയിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുടെ അച്ഛൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണു കുട്ടിയുടെ അച്ഛൻ. നഗരത്തിലെ ഫ്ലാറ്റിലാണു കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്നത്.

ഇവിടെ നടത്തിയ പരിശോധനയിൽനിന്നും ഇദ്ദേഹത്തിന്റെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയുടെ ഭാഗമായി വന്നു എന്നു മാത്രമാണു പൊലീസ് വിശദീകരിക്കുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണു കുട്ടിയുടെ പിതാവ്. പത്തനംതിട്ടയിലെ ഫ്ലാറ്റിൽനിന്നു വെള്ളിയാഴ്ച വൈകിട്ടു നാട്ടിലേക്കു പോയി തിങ്കളാഴ്ച രാവിലെ മടങ്ങിവരുന്നതാണു ഇയാളുടെ പതിവു രീതി. 

അതേസമയം ആറുവയസ്സുകാരി ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് സുരക്ഷയിലായിരുന്നു കുടുംബത്തിന്റെ മടക്കയാത്ര. തന്നെ തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്നു പെൺകുട്ടി പറഞ്ഞു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം ഉടൻ പുറത്തുവിടും. മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്നാണു പെൺകുട്ടി പറയുന്നത്. 

നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകൽ സംഭവം നാലുദിവസം പിന്നിട്ടിരിക്കുകയാണ്. കുട്ടിയെ സുരക്ഷിതമായി തിരികെ കിട്ടിയെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെയും പൊലീസിന് ഒരു വിവരവുമില്ല. അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണു പൊലീസ്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണു പരിശോധന വ്യാപിപ്പിക്കുന്നത്.

ഓരോ പ്രദേശത്തും എത്തി സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇതിനു പുറമേ ഫോൺകോൾ പരിശോധന, വാഹന പരിശോധന എന്നിവയും തകൃതിയായി നടക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിച്ചും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Police examined room of father of Kollam girl and took phone of him in custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com