ബിഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു
Mail This Article
പട്‌ന∙ ബിഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി, 24 മണിക്കൂറിനുള്ളിൽ, തോക്കിന്‍ മുനയിൽ വച്ച് തട്ടിക്കൊണ്ടുപോയയാളുടെ മകളെ വിവാഹം കഴിപ്പിച്ചു. ബുധനാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. വൈശാലി ജില്ലയിലെ പടേപുര്‍ റെപുരയിലെ ഉത്ക്രാമിത് മധ്യ വിദ്യാലയത്തിൽ പുതുതായി അധ്യാപകനായി നിയമിതനായ ഗൗതം കുമാർ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച മൂന്നുനാലു പേർ സ്‌കൂളിലെത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
രാജേഷ് റായി എന്ന ആളാണ് ഗൗതമിനെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് ഗൗതമിന്റെ കുടുംബം ആരോപിച്ചു. രാജേഷ് റായിയുടെ കുടുംബം ഗൗതമിനെ ബലമായി തട്ടിക്കൊണ്ടുപോയി റായിയുടെ മകൾ ചാന്ദ്‌നിയുമായുള്ള വിവാഹം നടത്തിയതെന്ന് കുടുംബം പറയുന്നു. വിവാഹം നിരസിച്ച ഗൗതം ശാരീരിക പീഡനത്തിനും വിധേയനായെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ റജിസ്റ്റർ ചെയ്തതായും തട്ടിക്കൊണ്ടുപോയവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അവിവാഹിതരായ പുരുഷൻമാരെ തട്ടിക്കൊണ്ടുപോയി തലയിൽ തോക്ക് ചൂണ്ടി വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്ന ‘പകദ്വ വിവാഹ’ (വരനെ തട്ടിക്കൊണ്ടുപോകൽ) ത്തിന്റെ ഭാഗമായി ആയിരുന്നു തട്ടിക്കൊണ്ടുപോയത്. ‘പകദ്വാ വിവാഹം’ ബിഹാറിൽ അസാധാരണമല്ല.
കഴിഞ്ഞ വർഷം ബെഗുസാരായിയിൽ, രോഗം ബാധിച്ച ഒരു മൃഗത്തെ പരിശോധിക്കാൻ വിളിച്ചുവരുത്തിയ മൃഗഡോക്ടറെ മൂന്നു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചിരുന്നു. പത്തുവർഷം മുൻപ് നടന്ന നവാഡ സ്വദേശിയായ സൈനികനും ലഖിസാരായി സ്വദേശിനിയായ യുവതിയും തമ്മിലുള്ള നിർബന്ധിത വിവാഹം അടുത്തിടെ പട്‌ന ഹൈക്കോടതി അസാധുവാക്കിയിരുന്നു.