ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് നിലവിളക്കിന് പകരം വെള്ളമൊഴിച്ച് ചിരാത് കത്തിച്ചു, പാരമ്പര്യത്തിന് തീരാക്കളങ്കം: സന്ദീപ് വാചസ്പതി
Mail This Article
തിരുവനന്തപുരം∙ കേരള ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനു നിലവിളക്കു തെളിയിക്കുന്നതിനു പകരം വെള്ളമൊഴിച്ചു ചിരാതു കത്തിച്ചതു മഹത്തായ പാരമ്പര്യത്തിനു തീരാക്കളങ്കമാണെന്നു ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഓൺലൈനിൽ 299 രൂപയ്ക്കു 12 എണ്ണവും, 349 രൂപയ്ക്ക് 18 എണ്ണവും കിട്ടുന്ന ചൈനാ പ്ലാസ്റ്റിക് സാധനത്തിനെയാണു വലിയ കണ്ടുപിടിത്തമായി പുകഴ്ത്തുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
‘‘ഉത്തരേന്ത്യയിലെ തെരുവോരത്തു പോലും വാങ്ങാൻ കിട്ടുന്ന ഒരു ഉൽപ്പന്നത്തെ വലിയ കണ്ടുപിടുത്തം എന്ന നിലയിൽ അവതരിപ്പിച്ചു ലോകത്തെ തെറ്റിദ്ധരിപ്പിച്ചതാണു സംഘാടകർ ചെയ്ത ആദ്യത്തെ കുറ്റം. രണ്ടാമത്തെ കുറ്റം ശാസ്ത്ര സിദ്ധാന്തം എന്ന നിലയിൽ മണ്ടത്തരം അവതരിപ്പിച്ചതാണ്. വെള്ളത്തെ സെൻസറായി ഉപയോഗിച്ചാണ് ഈ പ്ലാസ്റ്റിക് ചിരാതിൽ എൽഇഡി ബൾബ് കത്തിക്കുന്നത്. വെള്ളത്തിന്‍റെ ആദ്യ തുള്ളി വീഴുമ്പോള്‍ തന്നെ ബൾബ് കത്തുന്നതായി ദൃശ്യങ്ങള്‍ സൂക്ഷിച്ചു നോക്കിയാൽ മനസിലാകും. സെൻസർ ഉപയോഗിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പക്ഷേ, ഒന്നാം നമ്പർ കേരളത്തിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സോഡിയം, കാത്സ്യം, മഗ്നീഷ്യം എന്നീ ലവണങ്ങളുള്ള വെള്ളം ചാലകമായി പ്രവർത്തിച്ചു വൈദ്യുത സർക്യൂട്ട് പൂർത്തിയായി ബൾബ് കത്തുന്നു എന്നാണ്. ലോകം മുഴുവൻ ഗ്രീൻ എനർജിയുടെ പിറകേ പോകുമ്പോഴാണു പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് എന്തോ വലിയ സംഭവമാണെന്ന് സ്വയം ധരിച്ച് മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നത്’’– സന്ദീപ് വാചസ്പതി പറഞ്ഞു.
അധികൃതരുടെ വിശദീകരണം: ശാസ്ത്രമേളയായതിനാൽ എന്തെങ്കിലും പരീക്ഷണത്തോടെ ഉദ്ഘാടനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. റോബോർട്ട് അടക്കമുള്ള കാര്യങ്ങൾ ചെയ്തു നോക്കി. സാധാരണയിൽനിന്നും വ്യത്യസ്തമായി, ശാസ്ത്ര പരീക്ഷണത്തിലൂടെ എങ്ങനെ ഉദ്ഘാടനം ചെയ്യാം എന്നാണു നോക്കിയത്. വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിമർശനങ്ങൾക്ക് അപ്പുറം ഇതിനെ അംഗീകരിച്ച നിരവധിപേരുണ്ട്. ഇതിനെക്കുറിച്ച് അറിയാത്തവർ പുതുമയെ അഭിനന്ദിച്ചു. മറ്റൊന്നിനും ചെവി കൊടുക്കുന്നില്ല.