ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാന സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യമായി ഭരണം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത് കളമറിഞ്ഞു കളിച്ച മിടുക്ക്. മുന്നണിയിൽ പടനയിച്ച ടിപിസിസി അധ്യക്ഷൻ എ.രേവന്ത് റെഡ്ഡിയുടെയും പിന്നണിയിൽ തന്ത്രങ്ങളൊരുക്കിയ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെയും നേതൃത്വത്തിലാണ്, തെലങ്കാനയിൽ കോൺഗ്രസ് തകർപ്പൻ വിജയം പിടിച്ചെടുത്തത്. ജനങ്ങളെ കൃത്യമായി പഠിച്ചുള്ള സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഫലമാണ് ഈ തിരഞ്ഞെടുപ്പു വിജയം. ഒപ്പം ഒരു വർഷത്തോളമായി തുടരുന്ന മുന്നൊരുക്കങ്ങളും നിർണായകമായി.

കർണാടക തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ ബാക്കിപത്രം തന്നെയാണ് കോൺഗ്രസ് തെലങ്കാനയിൽ നേടിയ വിജയവും. രണ്ടിടത്തും തന്ത്രങ്ങളോതിയത് സുനിൽ കനുഗോലു. തെലങ്കാനയിൽ ഒരർഥത്തിൽ കോൺഗ്രസ് നേതൃത്വം കനുഗോലുവിനെ ‘അഴിച്ചുവിട്ടിരിക്കുകയായിരുന്നു’. തന്ത്രങ്ങൾ രൂപീകരിക്കാനും നടപ്പാക്കാനും പാർട്ടി കനുഗോലുവിനു സമ്പൂർണ സ്വാതന്ത്ര്യം നൽകി. അതിന്റെ ഫലം തിരഞ്ഞെടുപ്പു ഫലത്തിലും കണ്ടു.

മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനു പിഴച്ചതും അവിടെത്തന്നെ. അവിടെയും തിരഞ്ഞെടുപ്പു തന്ത്രങ്ങൾ രൂപീകരിക്കാൻ കനുഗോലുവിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തെലങ്കാനയിൽ ലഭിച്ച സ്വാതന്ത്ര്യം ഇല്ലാതെ പോയി. മുതിർന്ന നേതാക്കളായ അശോക് ഗെലോട്ടിന്റെ രാജസ്ഥാനിലും കമൽനാഥിന്റെ മധ്യപ്രദേശിലും അതിനുള്ള സാധ്യതയും വിരളമായിരുന്നു. കനുഗോലുവിന്റെ ‘പുത്തൻ തലമുറ തന്ത്ര’ങ്ങൾ പഴയ തലമുറ നേതാക്കളായ ഇരുവർക്കും അത്ര പിടിച്ചില്ലെന്നാണു സംസാരം. ഫലമോ, രണ്ടിടത്തും പാർട്ടി നേരിട്ടത് വൻ തോൽവി.

∙ ജനത്തെ അറിഞ്ഞ്, ജനങ്ങൾക്കരികിൽ

ഒബിസി, എസ്എസി, എസ്ടി, മുസ്‍ലിം വിഭാഗങ്ങള്‍ എന്നിവർ ജനസംഖ്യയുടെ 90% വരുന്ന തെലങ്കാനയില്‍ ഇവരെ ലക്ഷ്യം വച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് ഒരുക്കം. വികസനം നഗരങ്ങളിലേക്ക് ഒതുങ്ങുകയും ഗ്രാമീണ മേഖല അവഗണിക്കപ്പെടുകയും ചെയ്തതും വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് സാധിച്ചു.

സ്ത്രീകള്‍ക്കു സൗജന്യ ബസ് യാത്ര, ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്സിഡി, മാസം 2500 രൂപ സ്റ്റൈപെന്‍ഡ് എന്നിവ വാഗ്ദാനം നല്‍കുന്ന മഹാലക്ഷ്മി, ഭൂവുടമകള്‍ക്കും പാട്ടക്കര്‍ഷകര്‍ക്കും കര്‍ഷ തൊഴിലാളികള്‍ക്കും ആനുകൂല്യം ഉറപ്പാക്കുന്ന റിതു ബറോസ, സൗജന്യ വൈദ്യുതി വാഗ്ദാനം നല്‍കുന്ന ഗൃഹജ്യോതി, വീട് നിര്‍മാണ ധനസഹായത്തിനായി ഇന്ദിര അമ്മ ഇന്തുലു തുടങ്ങി ആറു വാഗ്ദാനങ്ങളുമായാണു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

∙ കെസിആറിന്റെ പദ്ധതികൾക്ക് ജനകീയ ബദൽ

കെസിആര്‍ സര്‍ക്കാരിന്റെ പതാകവാഹക പദ്ധതികളുടെ നടത്തിപ്പിൽ വന്ന പാളിച്ചകളെ തിരുത്തുന്ന ജനകീയ ബദലാണ് കോൺഗ്രസ് ഉയർത്തിയത്. കെസിആർ സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്ന് – രണ്ടു കിടപ്പുമുറികളുള്ള ഫ്ലാറ്റ് പദ്ധതിയും റിതു ബന്ധുവുമായിരുന്നു. സൗജന്യ ഫ്ലാറ്റ് ഹൈദരാബാദ് നഗരത്തില്‍ മാത്രം ഒതുങ്ങിയപ്പോള്‍ സംസ്ഥാനം മുഴുവന്‍ ഗൃഹനിര്‍മാണത്തിനു ഭൂമിയും അഞ്ച് ലക്ഷം രൂപയുമാണ് ഇന്ദിര അമ്മന്‍ ഇന്തുലുവിലൂടെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.

കര്‍ഷകര്‍ക്ക് ഏക്കറിന് 5000 രൂപ നല്‍കുന്നതായിരുന്നു കെസിആറിന്‍റെ റിതുബന്ധു പദ്ധതി. ജനസംഖ്യയുടെ 10% മാത്രം വരുന്ന റെഡ്ഡി, വെല്ലമ്മ സമൂഹങ്ങളാണ് തെലങ്കാനയിലെ ഭൂവുടമകള്‍. ഇവരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. പാട്ടക്കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന റിതു ബറോസ ജനസഖ്യയുടെ വലിയ വിഭാഗത്തെ സ്വാധീനിച്ചു.

∙ കെസിആറിനെ വീഴ്ത്താൻ സോണിയ എന്ന ‘അമ്മ’

തെലങ്കാനയുടെ വിമോചന നേതാവ് എന്ന നിലയിൽ ജനകീയനായി അധികാരത്തിൽ തുടർന്നുവന്ന കെസിആറിനെ വീഴ്ത്താൻ, സോണിയ ഗാന്ധിയെയാണ് കോൺഗ്രസ് തുറുപ്പുചീട്ടാക്കിയത്. തെലങ്കാനയുടെ അമ്മയായി സോണിയ ഗാന്ധിയെ ഉയർത്തിക്കാട്ടി തെലങ്കാന വിമോചന നേതാവ് എന്ന കെസിആറിന്റെ ഇമേജ് തകർത്തു. യുപിഎ അധ്യക്ഷ ആയിരിക്കെ സോണിയ ഗാന്ധിയാണ് തെലങ്കാന രൂപീകരണത്തിനു മുൻകൈ എടുത്തത്. അങ്ങനെയാണ് സോണിയയെ തെലങ്കാനയുടെ ‘അമ്മ’യായി ഉയർത്തിക്കാട്ടിയത്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്കു പിറകെ മേഖലകൾ തിരിച്ച് സംസ്ഥാന നേതാക്കൾ പദയാത്ര നടത്തിയതും പ്രവർത്തകരെ സജീവമാക്കുന്നതിൽ നിർണായകമായി.

∙ കനുഗോലുവിനോടു മുഖം തിരിച്ച് ഗെലോട്ട്, കമൽനാഥ്

ഹൈക്കമാൻഡ് നിയോഗിച്ച സുനിൽ കനുഗോലുവിനെ സംസ്ഥാനത്ത് സ്വീകരിക്കാന്‍ കമല്‍നാഥും അശോക് ഗെലോട്ടും വിമുഖത കാണിച്ചപ്പോള്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതൃത്വം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അതിന്റെ ഫലവും ഇന്നു കണ്ടു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി രാജസ്ഥാനിലെത്തിയ സുനിൽ കനുഗോലുവും സംഘവും വിജയസാധ്യതയില്ലാത്തവര്‍ക്ക് ടിക്കറ്റ് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, ‘തന്ത്രജ്ഞരെക്കാളും സംസ്ഥാനത്തിന്‍റെ മനസ് തനിക്കറിയാം’ എന്നായിരുന്നു മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിന്‍റെ നിലപാട്. മധ്യപ്രദേശിൽ കമൽനാഥും കനുഗോലുവിനെ വകവയ്ക്കാൻ തയാറായില്ല.

അതേസമയം, സര്‍വേകളിലോ പഠനങ്ങളിലോ തെലങ്കാനയിലെ പാര്‍ട്ടി നേതൃത്വം യാതൊരുതരത്തിലുള്ള സമ്മര്‍ദവും ചെലുത്തിയില്ലെന്ന് കനുഗോലുവിന്റെ ടീം പറയുന്നു. അവർ സംസ്ഥാന നേതാക്കള്‍ക്ക് പ്രിയപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാനും ആവശ്യപ്പെട്ടില്ല. അത്രയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതിനാല്‍ തന്നെ കടുത്ത പോരാട്ടം വേണ്ടി വരും വിജയിക്കാനെന്ന സത്യം നേതൃത്വത്തെയും അണികളെയും ബോധ്യപ്പെടുത്താനായെന്നും അതനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചതിനു ഫലം കണ്ടുവെന്നും ടീം വ്യക്തമാക്കുന്നു.

∙ ആരാണ് സുനിൽ കനുഗോലു?

ലോക്സഭാ തിരഞ്ഞെടുപ്പിനായി എഐസിസി രൂപീകരിച്ച ദേശീയ ടാസ്ക് ഫോഴ്സ് അംഗമാണ് കർണാടക സ്വദേശിയായ സുനിൽ കനുഗോലു. കർണാടകയിലെ ബിജെപി സർക്കാരിനെ കെട്ടുകെട്ടിച്ചു കോൺഗ്രസ് നടത്തിയ ഉജ്വല തിരിച്ചുവരവിൽ വഹിച്ച പങ്കാണ് പാർട്ടിയിൽ കനുഗോലുവിന്റെ ഗ്രാഫ് ഉയർത്തിയത്. സിദ്ധരാമയ്യ സർക്കാർ അതിന് അദ്ദേഹത്തിന് ഒരു പാരിതോഷികവും സമ്മാനിച്ചു: കാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവു പദവി.

കർണാടകയിലെ ബെള്ളാരിയിൽ ജനിച്ച് ചെന്നൈയിൽനിന്നു ബിടെക്കും ന്യൂയോർക്കിൽനിന്ന് എംബിഎയും എംഎസും നേടിയ കനുഗോലു ആദ്യം പ്രവർത്തിച്ചതു ബിജെപിക്കുവേണ്ടിയാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീടു വിവിധ സംസ്ഥാനങ്ങളിലും ബിജെപിക്കു വേണ്ടി തന്ത്രങ്ങൾ മെനയുകയും നടപ്പാക്കുകയും ചെയ്ത പ്രശാന്ത് കിഷോറിന്റെ ടീമിൽ കനുഗോലുവും ഉണ്ടായിരുന്നു. ബിജെപി നേതൃത്വവുമായും പ്രശാന്തുമായും തെറ്റിയ അദ്ദേഹം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഡിഎംകെ മുന്നേറ്റത്തിന്റെ അണിയറ ശിൽപിയായി. ഇരുപതിൽ ഇരുപതു സീറ്റിലും ഡിഎംകെ ജയിച്ചു. ഇടക്കാലത്ത് പഞ്ചാബിലെ ശിരോമണി അകാലിദളും സേവനം തേടിയെങ്കിലും അതു പ്രയോജനം ചെയ്തില്ല.

2022 മേയിൽ കോൺഗ്രസിന്റെ ഭാഗമായി. രാജ്യത്തെ പ്രതിപക്ഷ ചേരിയുടെ തിരിക്കുറ്റി കോൺഗ്രസ് തന്നെയാണെന്ന്  ഉറപ്പിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ ആശയസാക്ഷാത്കാരത്തിൽ മുഖ്യപങ്കു വഹിച്ചു. കർണാടകയിൽ ബിജെപി സർക്കാരിനെതിരെ ഉണ്ടായിരുന്ന ശക്തമായ ഭരണവിരുദ്ധവികാരം മുതലാക്കാൻ പോന്ന പ്രചാരണപദ്ധതികൾ ആവിഷ്കരിച്ചു വിജയിപ്പിക്കുക വഴി ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു.

English Summary:

Sunil Kanugolu, Congress poll strategist responsible for historic win in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com