ഹിന്ദി ഹൃദയഭൂമിയിൽ രാഹുലിന്റെ അധ്വാനം നിഷ്പ്രഭമാക്കി മോദിയുടെ പ്രഭാവം; എവിടെപ്പോയി ഭാരത് ജോഡോ ഇഫക്ട്?
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് വൻ ചലനമുണ്ടാക്കി എന്ന് ദേശീയ നേതൃത്വം ആവർത്തിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കാര്യമായ പ്രതിഫലനം കാണാനില്ലാത്ത തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമാണ് ഇപ്പോഴുണ്ടായത്. തെലങ്കാനയിലെ തകർപ്പൻ വിജയത്തിൽ രാഹുൽ ഗാന്ധി ഇഫക്ട് ഉണ്ടെങ്കിലും, ഹിന്ദി ഹൃദയഭൂമിയെ ‘തൊടാൻ’ രാഹുലിന് ഇനിയും സാധിച്ചിട്ടില്ലെന്ന് ഈ തിരഞ്ഞെടുപ്പു ഫലവും വ്യക്തമാക്കുന്നു. ഹിന്ദി ഹൃദയഭൂമിയിൽ തന്റെ സ്വാധീനം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ഏറെ നാളായി തിരഞ്ഞെടുപ്പു കാലത്ത് ചർച്ചയാകുന്ന നരേന്ദ്ര മോദി Vs രാഹുൽ ഗാന്ധി പോരാട്ടത്തിൽ ഒരിക്കൽക്കൂടി മോദി വൻ രാഷ്ട്രീയ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ദൃശ്യം കൂടി ഈ തിരഞ്ഞെടുപ്പു ഫലം അനാവരണം ചെയ്യുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണം നയിച്ച നേതാക്കളെന്ന നിലയിൽ, രാഹുൽ ഗാന്ധിയുടെ അധ്വാനത്തെ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം നിഷ്പ്രഭമാക്കുന്ന തിരഞ്ഞെടുപ്പുകാല കാഴ്ച ഒരിക്കൽക്കൂടി ആവർത്തിക്കപ്പെടുന്നു.
‘ഭാരത് ജോഡോ യാത്ര’യിലൂടെ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിനുള്ളിൽ വലിയൊരു ഉണർവ് സമ്മാനിക്കാൻ രാഹുൽ ഗാന്ധിക്കു സാധിച്ചുവെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോൾ, മോദി പ്രഭാവം തെല്ലും മങ്ങിയിട്ടില്ലെന്നു തന്നെയാണ് ഈ തിരഞ്ഞെടുപ്പു ഫലവും വ്യക്തമാക്കുന്നത്. കുറഞ്ഞപക്ഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെങ്കിലും ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ രാഹുൽ കൂടുതൽ ഭാരത് ജോഡോ യാത്രകൾ നടത്തേണ്ടി വരുമെന്ന് അടിവരയിടുന്നതാണ് ഈ തിരഞ്ഞെടുപ്പു ഫലം.
ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസ് ഉറപ്പായും അധികാരത്തിലെത്തുമെന്ന് രാഹുൽ അവകാശപ്പെട്ടത് രണ്ടു മാസം മുൻപാണ്. തെലങ്കാനയിൽ വിജയസാധ്യതയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. രാഹുലിന്റെ രാഷ്ട്രീയ നിരീക്ഷണ പാടവത്തെയും നേതൃപാടവത്തെയും ഒരിക്കൽക്കൂടി ചോദ്യം ചെയ്യുന്നതാണ് ഈ ഫലം. രാഹുൽ ഭരണത്തിലെത്തുമെന്ന് ഉറപ്പു പറഞ്ഞ രണ്ടു സംസ്ഥാനങ്ങളിലും മികച്ച വിജയത്തോടെ ബിജെപി അധികാരം പിടിച്ചു. അദ്ദേഹം സാധ്യത മാത്രം പറഞ്ഞ തെലങ്കാനയിൽ കോൺഗ്രസ് വൻ വിജയവും നേടി.
വർഷങ്ങളായി തുടരുന്ന രാജസ്ഥാനിലെ സച്ചിൻ പൈലറ്റ് – അശോക് ഗെലോട്ട് പോര് തണുപ്പിക്കാനും രാഹുലിന്റെ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു സംസ്ഥാനത്തെ നേതാക്കൾക്കിടയിലുള്ള പിണക്കം തീർക്കാൻ സാധിക്കാത്ത നേതാവെന്ന നിലയിൽ രാഹുൽ പരാജിതനാകുമ്പോൾ, മറുവശത്ത് മോദിയുടെ പേരിൽ വോട്ടുപിടിച്ച് വിജയം നേടുന്ന പതിവ് ബിജെപി കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയാണ്.
ഉത്തരേന്ത്യയിൽ വൻ തോൽവിയിലേക്കു കൂപ്പു കുത്തുമ്പോഴും, ദക്ഷിണേന്ത്യയിൽ രാഹുൽ തരംഗം തുടരുന്നുവെന്ന സൂചനയും ഇത്തവണത്തെ ഫലത്തിലുണ്ട്. തെലങ്കാനയിലെ തിരഞ്ഞെടുപ്പു വിജയത്തിൽ രാഹുലിനുള്ള പങ്കിനെക്കുറിച്ച് ആദ്യമേ സൂചിപ്പിച്ചത് സംസ്ഥാനത്ത് പാർട്ടി ചുമതലയുള്ള മൻസൂർ ഖാനാണ്. ഭാരത് ജോഡോ യാത്ര മുതൽ തെലങ്കാനയിലെ കോൺഗ്രസിൽ പ്രകടമായ ഉണർവാണ് ഇപ്പോൾ തകർപ്പൻ വിജയത്തിലെത്തി നിൽക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കുമ്പോൾത്തന്നെ, ദേശീയ രാഷ്ട്രീയത്തിൽ സവിശേഷ സ്ഥാനമുള്ള ഹിന്ദി ഹൃദയഭൂമിയിൽ വിജയത്തിന്റെ വിളവെടുക്കാൻ രാഹുലിലെ രാഷ്ട്രീയക്കാരൻ ഇനിയും പാകപ്പെടേണ്ടിയിരിക്കുന്നുവെന്ന ഓർമപ്പെടുത്തലാണ് ഈ തിരഞ്ഞെടുപ്പു ഫലം. രാഹുൽ വിഭാവനം ചെയ്യുന്ന ‘സ്നേഹത്തിന്റെ കട’ ഉത്തരേന്ത്യൻ ജനതയുടെ മനസ്സിലെത്തിയിട്ടില്ലെന്ന് ഒരിക്കൽക്കൂടി പ്രകടമായിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയെ തൊടാൻ രാഹുലിന് ഒരു ഭാരത് ജോഡോ യാത്ര മതിയാകില്ലെന്നു ചുരുക്കം.