ADVERTISEMENT

ബെംഗളൂരു∙ നിരവധി ആളുകൾ ജീവനൊടുക്കാൻ ഇടയാക്കിയ വ്യാജ ലോൺ ആപ്പുകൾക്കെതിരെ നടപടികൾ ശക്തമാക്കിയതോടെ, ലോണെടുപ്പിക്കാൻ തട്ടിപ്പു സംഘങ്ങള്‍ പുതിയ വഴികള്‍ തേടുന്നുവെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നുമുള്ള മുന്നറിയിപ്പുമായി ബെംഗളൂരു പൊലീസ്. കേരളത്തില്‍നിന്നുള്‍പ്പെടെ നഗരത്തിലേക്കു പുതുതായി ചേക്കേറുന്ന ടെക്കികള്‍ ഉള്‍പ്പെടെ യുവാക്കളെയാണു സംഘം ലക്ഷ്യമിടുന്നതെന്നാണു പൊലീസ് കരുതുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ഹണിട്രാപ്പ് ഉള്‍പ്പെടെ കൃത്യമായി ആസൂത്രണം ചെയ്താണു തട്ടിപ്പ് അരങ്ങേറുന്നത്.

ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സംശയം ഉയരുന്നത്. ടെക്കിയായ ഇരുപത്തേഴുകാരനെ ഹണിട്രാപ്പിൽ കുരുക്കിയ ശേഷം, പണമില്ലെങ്കിൽ ലോൺ ആപ്പിൽ നിന്ന് കടമെടുക്കാൻ തട്ടിപ്പുസംഘം നിർദ്ദേശിച്ചതോടെയാണ് സംശയം ബലപ്പെട്ടത്. സംഭവത്തിനു പിന്നിൽ വലിയ തട്ടിപ്പു ശൃംഖല തന്നെ ഉള്ളതായി സംശയിക്കുന്നുവെന്ന് വ്യക്തമാക്കിയ ബെംഗളൂരു പൊലീസ്, അന്വേഷണം ആരംഭിച്ചു.

‘പെയ്ഡ് സെക്സ്’ എന്ന് പരസ്യം ചെയ്ത വെബ്സൈറ്റിൽ പ്രവേശിച്ച ഇരുപത്തേഴുകാരനാണ് ഒടുവിൽ ഹണി ട്രാപ്പിൽ കുരുങ്ങിയത്. എച്ച്എസ്ആർ ലേയൗട്ടിൽ താമസക്കാരനായ ഇയാൾ, ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ‘പെയ്ഡ് സെക്സ്’ എന്ന പരസ്യം കണ്ട് വെബ്സൈറ്റിൽ ക്ലിക്ക് ചെയ്തത്. ആ സൈറ്റിലൂടെയാണ് തട്ടിപ്പുസംഘത്തിലെ അംഗമെന്നു സംശയിക്കുന്ന യുവതിയുമായി പരിചയപ്പെട്ടത്.

തുടർന്ന് ഈ പരിചയം ചാറ്റുകളിലേക്കു വഴിമാറിയതായി യുവാവ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. അധികം വൈകാതെ ചാറ്റുകൾ അതിരുവിട്ടു. ഇതിനിടെ യുവതി തന്നെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നതായി യുവാവ് മനസ്സിലാക്കി. ചാറ്റുകളിലൂടെ കൈമാറിയ വിശദാംശങ്ങൾ വച്ചാണ് ഇവർ യുവാവിനെ ഇൻസ്റ്റഗ്രാമിൽ കണ്ടെത്തിയത്. മൂന്നു വ്യത്യസ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽനിന്നാണ് ഇവർ യുവാവിനെ ഫോളോ ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി.

യുവതി തുടർന്ന് യുവാവിനോടു പണം ആവശ്യപ്പെടാൻ ആരംഭിച്ചു. മുൻപ് നടത്തിയ  ചാറ്റുകൾ ഇൻസ്റ്റഗ്രാമിലെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. ഭയന്നുപോയ യുവാവ് പലതവണയായി 6,28,901 രൂപ കൈമാറിയതായി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. സെപ്റ്റംബർ ഒന്നിനും നവംബർ 25നും ഇടയിലാണ് ഇതെല്ലാം സംഭവിച്ചത്. യുവാവ് പരാതി നൽകിയതിനു പിന്നാലെ സൈബർ ഇക്കണോമിക് ആൻഡ് നർക്കോട്ടിസ്ക് ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഇതിനിടെയാണ്, പണം നൽകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ലോൺ ആപ്പുകളിൽനിന്ന് കടമെടുക്കാൻ തട്ടിപ്പു സംഘം ഉപദേശിച്ചത്. ആദ്യഘട്ടത്തിൽ പണം കൈമാറിയ ശേഷം ബുദ്ധിമുട്ട് അറിയിച്ചപ്പോഴായിരുന്നു ഇത്. ഇതോടെ സംഭവത്തിനു പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്ന സംശയം പൊലീസിനുണ്ടായി. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സി.കെ. ബാബ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പണം ആവശ്യപ്പെടുന്ന ഘട്ടം വന്നാൽ, അപ്പോൾത്തന്നെ അവരുമായുള്ള ആശയവിനിമയം നിർത്തുകയും വിവരം പൊലീസിൽ അറിയിക്കുയും ചെയ്യുകയാണ് ഉത്തമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണം ആവശ്യപ്പെട്ട് ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും ബന്ധം തുടരരുത്. അസ്വാഭാവിക തോന്നിയാൽ ആ നിമിഷം എല്ലാ ബന്ധവും വിച്ഛേദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‌∙ ഇരയായി അറുപത്തൊൻപതുകാരനും

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു അറുപത്തൊൻപതുകാരനും സമാനമായ അനുഭവമുണ്ടായതായി റിപ്പോർട്ടുണ്ട്. 1.7 ലക്ഷം രൂപയാണ് ഇയാൾക്ക് തട്ടിപ്പിലൂടെ നഷ്ടമായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തിയാണ് ഇവിടെയും തട്ടിപ്പ് നടത്തിയത്. സ്ഥിരമായി ചാറ്റു നടത്തിയിരുന്ന ഇവർ അടുത്തിടെ ഇയാളെ വിഡിയോ കോളിൽ ബന്ധപ്പെട്ടു.

തുടക്കത്തിൽ കോളുകൾ കട്ട് ചെയ്തെങ്കിലും വിളി തുടർന്നതോടെ ഫോണെടുത്തു. ഈ സമയത്ത് മറുതലയ്ക്കുള്ള യുവതി നഗ്നയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഇവർ അശ്ലീല സംഭാഷണങ്ങളിലേക്കു കടന്നതോടെ പരാതിക്കാരൻ ഫോൺ കട്ട് ചെയ്തു. തൊട്ടുപിന്നാലെ, ഈ യുവതിയുമായി വിഡിയോകോളിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ ഇയാളുടെ ഫോണിലേക്ക് അജ്ഞാത നമ്പറിൽനിന്ന് അയച്ചുകൊടുത്തു. 

ഈ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കണമെങ്കിൽ പണം നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആദ്യ ഘട്ടത്തിൽ പണം നൽകാൻ വിസമ്മതിച്ച് ഇവരെ ബ്ലോക്ക് ചെയ്തെങ്കിലും, വിവിധ നമ്പറുകളിൽനിന്ന് മാറിമാറി ഇതേ സന്ദേശമെത്തി. ഇതോടെ പണം നൽകിയെങ്കിലും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

English Summary:

27-Year-Old Engineer Falls Into Sextortion Trap After Using Website That Offered ‘Paid Sex’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com