ADVERTISEMENT

ന്യൂഡൽഹി∙ അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി മിന്നുന്ന വിജയം സ്വന്തമാക്കിയതിനു പിന്നാലെ, ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹർഷാരവത്തോടെ മുദ്രാവാക്യങ്ങളുമായി എതിരേറ്റ് ഭരണപക്ഷ എംഎൽഎമാർ. മോദി പാർലമെന്റിൽ സന്നിഹിതനായിരിക്കെ, ‘മൂന്നാം തവണയും മോദി, എല്ലാ തവണയും മോദി’ എന്ന് ഭരണപക്ഷ എംപിമാർ ആവർത്തിച്ച് മുദ്രാവാക്യം വിളിച്ചു. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഉച്ചവരെ നിർത്തിവച്ചു.

അപകീർത്തി പരാമർശം നടത്തിയ ബിജെപി അംഗം രമേഷ് ബിദൂഡിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിഎസ്പി എംപി ഡാനിഷ് അലി പ്രതിഷേധമുയർത്തി. സഭയുടെ അന്തസ്സ് കെടുത്തുന്ന പരമാർശമാണ് ബിദൂഡി നടത്തിയതെന്ന് ബിദൂഡി ചൂണ്ടിക്കാട്ടി. കറുത്ത പ്ലക്കാർഡ് അണിഞ്ഞ് സഭയിലെത്തിയ ഡാനിഷിനോടു പുറത്തു പോകാൻ സ്പീക്കർ ആവശ്യപ്പെട്ടു. ഇതോടെ ഇന്ത്യ മുന്നണി അംഗങ്ങളും സീറ്റുകൾക്കു സമീപം പ്രതിഷേധിച്ചു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പു ഫലം വളരെയേറെ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണെന്ന്നരേന്ദ്ര മോദി പ്രതികരിച്ചു. ഭരണവിരുദ്ധ വികാരമെന്ന വാക്ക് അപ്രസക്തമായി. ജനങ്ങളുടെ ക്ഷേമത്തിലും രാജ്യത്തിന്റെ മികച്ച ഭാവിയിലും വിശ്വസിക്കുന്നവർക്ക് ആവേശകരമായ തിരഞ്ഞെടുപ്പാണിതെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പു തോൽവിയുടെ ദേഷ്യം തീർക്കാനായി സഭയിൽ വരരുതെന്ന് അദ്ദേഹം പ്രതിപക്ഷാംഗങ്ങളെ ‘ഉപദേശിച്ചു’. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 

English Summary:

BJP Celebrates Triumphant Victory in Assembly Elections as Modi Addresses Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com