‘ഇതിനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നത്’: 3 സംസ്ഥാനങ്ങളിൽ വിജയിച്ച ബിജെപിയെ അഭിനന്ദിച്ച് ഉദ്ധവ് താക്കറെ
Mail This Article
മുംബൈ ∙ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ വിജയത്തിന് ബിജെപിയെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ഇതിനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നതെന്നും മറ്റുള്ളവരുടെ ജയത്തെ നമ്മൾ അനുമോദിക്കണമെന്നും താക്കറെ പറഞ്ഞു. ഞായറാഴ്ച നടന്ന പൊതുപരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘നാലു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നമ്മൾ കണ്ടു. ബിജെപിയുടെ വിജയത്തെ അഭിനന്ദിക്കുന്നു. ഇതിനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നത്, മറ്റുള്ളവരുടെ ജയത്തെ നമ്മൾ അനുമോദിക്കണം. 2024ലും ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് തുടരുമെന്ന് കരുതുന്നു. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ, ഈ രാജ്യത്തിന്റെ രാജാവ് ആരായിരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു’’ – താക്കറെ പറഞ്ഞു.
പാർട്ടി പിളർത്തി ബിജെപിക്കൊപ്പം സഖ്യം രൂപീകരിച്ച ഏകനാഥ് ഷിൻഡെയെ താക്കറെ വിമർശിച്ചു. ‘‘ഇപ്പോൾ നമ്മൾ എന്തെങ്കിലും പരിഗണന കൊടുക്കുന്നവർ നമ്മളെ ഉപേക്ഷിച്ച് പോകുന്ന പ്രവണതയുണ്ട്, അതിനാൽ ഒരാൾക്ക് എന്തെങ്കിലും നൽകുന്നതും അപകടകരമാണ്. ഈ ദ്രോഹികൾ അവരോടൊപ്പം ചേർന്നു, അവർ ഇന്ന് അധികാരത്തിലുണ്ട്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നമ്മൾ അവർക്കെതിരെ പോരാടി വിജയിക്കും" –താക്കറെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വോട്ടെണ്ണിയ നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബിജെപി വിജയിച്ചു. ഇതോടെ ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലെല്ലാം ബിജെപി അധികാരത്തിലെത്തി. അതേസമയം തെലങ്കാനയിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസിനെ തറപറ്റിച്ച് കോൺഗ്രസ് അധികാരം പിടിച്ചെടുത്തു.