ADVERTISEMENT

കണക്കുകൂട്ടലുകളെ കാറ്റിൽ പറത്തി വടക്കുകിഴക്കൻ രാഷ്ട്രീയത്തിൽ പുതിയ ജനവിധി. മിസോറമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ കക്ഷിയായ സോറം പീപ്പിൾസ് മുവ്മെന്റിന് (സെഡ്പിഎം) വൻഭൂരിപക്ഷത്തോടെ ചരിത്രവിജയം. 40ൽ 27 സീറ്റുകളിൽ സോറം പീപ്പിൾസ് മൂവ്മെന്റ് വിജയിച്ചു. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിന് (എംഎൻഎഫ്) 10 സീറ്റുകളാണ് നേടാനായത്. 

മുഴുവൻ സീറ്റുകളിലും മത്സരിച്ച കോൺഗ്രസിന് ശക്തമായ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ അഞ്ചുസീറ്റുകൾ നേടിയ കോൺഗ്രസിനു ഇത്തവണ ഒറ്റസീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. ഭരണകക്ഷിയായ എംഎൻഎഫിനെ പരാജയപ്പെടുത്തിയ സെഡ്പിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. 23 സീറ്റുകളില്‍ മത്സരിച്ച ബിജെപി കഴിഞ്ഞതവണത്തെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തി. ഒരു സീറ്റിൽ നിന്ന് രണ്ടുസീറ്റുകളിലേക്ക് ബിജെപി ഉയർന്നു. 

∙ മിസോറമിലെ തിരഞ്ഞെടുപ്പു ചരിത്രം

സംസ്ഥാനം രൂപം കൊണ്ട കാലം മുതൽ മിസോ നാഷനൽ ഫ്രണ്ടും കോൺഗ്രസും മാറിമാറിയാണ് മിസോറം ഭരിച്ചിരുന്നത്. 2018ലെ തിരഞ്ഞെടുപ്പു വരെ കോൺഗ്രസ് ആയിരുന്നു എംഎൻഎഫിന്റെ പ്രധാന രാഷ്ട്രീയ എതിരാളി. 2018 നവംബറിൽ മിസോറമിലെ 40 നിയമസഭാ സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 26 എണ്ണത്തിലും വിജയിച്ച് എംഎന്‍എഫ് അധികാരത്തിൽ വന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും അധികാരത്തിലില്ല എന്ന അവസ്ഥയിലെത്തി കോൺഗ്രസ്. മാത്രമല്ല, മിസോറമിൽ അഞ്ച് സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. 37.7 ശതമാനമായിരുന്നു എംഎൻഎഫിന്റെ വോട്ടുവിഹിതം. മുൻതിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി എംഎൻഎഫിന്റെ വോട്ട് നില 9 ശതമാനം വർധിച്ചു. 29.8 ശതമാനമായിരുന്നു കോൺഗ്രസിന്റെ വോട്ടുനില. 14.6 ശതമാനം ഇടിവാണ് കോൺഗ്രസിന്റെ വോട്ടുനിലയിലുണ്ടായത്. എട്ട് സീറ്റുകൾ നേടി സോറം പീപ്പിൾസ് മൂവ്മെന്റ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി വളർന്നത് 2018ലെ തിരഞ്ഞെടുപ്പിലായിരുന്നു 

∙ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു; എംഎൻഎഫിനെ കൈവിട്ട് മിസോറം

കഴിഞ്ഞ തവണ ഉജ്ജ്വല വിജയം കാഴ്ചവച്ച ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിനു (എംഎൻഎഫ്) വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. 2018ൽ 26 സീറ്റുകൾ നേടി വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ എംഎൻഎഫിന് ഇത്തവണ 11 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 37.7 ശതമാനമായിരുന്നു എംഎൻഎഫിന്റെ വോട്ട് വിഹിതം. എന്നാൽ ഇത്തവണ അത് 24.93 ശതമാനമായി കുറഞ്ഞു. ഭരണവിരുദ്ധ വികാരം അലയടിച്ചതാണ് എംഎൻഎഫിന്റെ പരാജയത്തിനു കാരണം. 

തുടർച്ചയായി ഐസോൾ ഈസ്റ്റ്–1 മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച എംഎൻഎഫ് സംസ്ഥാനപ്രസിഡന്റും മിസോറം മുഖ്യമന്ത്രിയുമായ സോറംതംഗ പരാജയപ്പെട്ടത് എംഎൻഎഫിനേറ്റ വലിയ തിരിച്ചടിയാണ്. ജയിച്ചാൽ വീണ്ടും മുഖ്യമന്ത്രിയാകുമായിരുന്നു സോറംതാംഗ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എംഎൻഎഫിനു നേരിയ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സ്ഥിതിമാറി. ഇടയ്ക്ക് ഇഞ്ചോടിഞ്ച് പോരാട്ടമായെങ്കിലും പിന്നീട് സെഡ്‌പിഎം ആധിപത്യം ഉറപ്പിച്ചു. എംഎൻഎഫിന്റെ കണക്കുകൂട്ടലെല്ലാം പിഴച്ച ഫലമായിരുന്നു വന്നത്. മണിപ്പുർ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് മിസോറമിൽ അഭയംതേടിയവരെ സംരക്ഷിക്കാൻ സോറംതംഗ തീരുമാനിച്ചിരുന്നെങ്കിലും എൻഡിഎയുമായുള്ള സഖ്യം പ്രതിഛായയ്ക്കു മങ്ങലേൽപ്പിച്ചതായാണ് വിലയിരുത്തൽ . 

∙എംഎൻഎഫിന്റെയും കോൺഗ്രസിന്റെയും തലവര മാറ്റിയ സെഡ്പിഎം

മിസോറം മുഖ്യമന്ത്രി സോറാംതാംഗ∙ ചിത്രം: മനോരമ
മിസോറം മുഖ്യമന്ത്രി സോറാംതാംഗ∙ ചിത്രം: മനോരമ

കോൺഗ്രസും എംഎൻഎഫും മാറി മാറി ഭരിച്ച സംസ്ഥാനത്ത് പുതിയ താരോദയമാകുകയാണ് സെഡ്പി‌എം.  ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിന്റെയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെയും വോട്ടുവിഹിതത്തിൽ ഗണ്യമായ കുറവുവരുത്താൻ മിസോറമിലെ പുതിയ രാഷ്ട്രീയ സഖ്യമായ സെഡ്പിഎമ്മിനു സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38.9 ശതമാനമായിരുന്നു സെഡ്പിഎമ്മിന്റെ വോട്ടുവിഹിതം. എന്നാൽ ഇത്തവണ അത് 38.76 ശതമാനമായി ഉയർന്നു. 26 സീറ്റുകളിൽ വിജയിച്ച് സെഡ്പിഎം സംസ്ഥാനത്ത് ഭരണകക്ഷിയായി.

2019 ലാണ് സോറം പീപ്പിൾസ് മൂവ്മെന്റിനെ രാഷ്ട്രീയപാർട്ടിയായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചത്. ലങ്‌ലായ് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ സോറം പീപ്പിൾസ് മൂവ്മെന്റ് നേടിയ മികച്ച വിജയം സംസ്ഥാനത്ത് പാർട്ടി നിർണായക ശക്തിയായി മാറി എന്നതിന്റെ സൂചനയായിരുന്നു.സെഡ്പിഎം ഇത്തവണ വൻവിജയം നേടുമെന്നായിരുന്നു ഐസോൾ–3യിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസ്ഥാന അധ്യക്ഷൻ കെ. സ്പന്ദകയുടെ പ്രതികരണം. പാർട്ടി അധ്യക്ഷന്റെ വാക്കുകള്‍ അന്വർഥമാകുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലം. കേവല ഭൂരിപക്ഷത്തിനു മുകളിൽ സീറ്റുകൾ നേടിയ സെഡ്പിഎം ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്ന് അറിയിച്ചു. ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഇതിനോടകം തന്നെ വ്യക്തമാക്കി. 

∙ തകർന്നടിഞ്ഞ് കോൺഗ്രസ്, നില മെച്ചപ്പെടുത്തി ബിജെപി

മുഴുവൻ സീറ്റുകളിലും മത്സരിച്ചെങ്കിലും സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. കഴിഞ്ഞ തവണ അഞ്ചുസീറ്റുകൾ നേടി എങ്കിൽ ഇത്തവണ ഒരു സീറ്റുമാത്രമാണ് നേടിയത്. 20.6 ശതമാനമാണ് കോൺഗ്രസിന്റെ വോട്ടുവിഹിതം.ബിജെപി നിലമെച്ചപ്പെടുത്തി. 23 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് 2 സീറ്റുകൾ നേടാൻ സാധിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റുമാത്രമായിരുന്നു ബിജെപി നേടിയത്. മിസോറമിൽ കഴിഞ്ഞ തവണ ഒരുസീറ്റിൽ വിജയിച്ച ബിജെപിക്ക് ഇത്തവണ രണ്ട് ലഭിച്ചു. 4.52 ശതമാനമാണ് വോട്ടുവിഹിതം

ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസിനു മേൽക്കൈയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകളെ അപ്രസക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലം.  പ്രാദേശിക പാർട്ടികളായ പീപ്പിൾസ് കോൺഫറൻസും സോറം നാഷനലിസ്റ്റ് മൂവ്മെന്റും ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈ കോർത്തെങ്കിലും ഫലം വന്നപ്പോൾ കോൺഗ്രസ് കനത്തപരാജയത്തിന്റെ കയ്പറിഞ്ഞു . ഈ തിരഞ്ഞെടുപ്പിൽ മിസോറമിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം സംസ്ഥാന പ്രസിഡന്റ് ലാൽസോവ്തയുടെ പ്രതികരണം. എന്നാൽ ഐസോൾ വെസ്റ്റ്–3 മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ലാൽ‌സോവ്ത പരാജയപ്പെട്ടത് കോൺഗ്രസിന് കനത്തപ്രഹരമായി. 22 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കു കൂട്ടൽ. 

∙ മണിപ്പുരും മ്യാൻമറും വിധിയെഴുതിയ മിസോറം

അയൽസംസ്ഥാനമായ മണിപ്പുരിലെ വംശീയ കലാപവും അയൽരാജ്യമായ മ്യാൻമറിലെ അഭയാർഥിപ്രശ്നവും മിസോറം തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. കലാപത്തെ തുടർന്ന് മണിപ്പുരിൽനിന്ന് നിരവധി പേർ മിസോറമിൽ അഭയം തേടിയിരുന്നു. മ്യാന്‍മറിൽനിന്ന് 50,000ൽ അധികം അഭയാർഥികളാണ് മിസോറമിൽ എത്തിയത്. സംസ്ഥാനത്ത് ഇവർക്കൊന്നും വോട്ടവകാശം ഇല്ലെങ്കിലും അവരുടെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നുതന്നെയാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതും. 

പട്ടാള അട്ടിമറിയെ തുടർന്ന് മ്യാൻമറിലെ ചിന്നിൽ നിന്നുള്ളവർ മിസോറമിൽ അഭയം തേടിയിരുന്നു. അഭയാർഥികൾക്ക് മണിപ്പുർ നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും മിസോറം തുറന്ന സമീപനമാണ് എടുത്തത്. എന്നാൽ അഭയാർഥികളുടെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തണമെന്ന കേന്ദ്രനിലപാട് മിസോജനതയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. എൻഡിഎ മുന്നണിയുടെ ഭാഗമാണെങ്കിലും എംഎൻഎഫ് മീസോ വികാരത്തിനൊപ്പം നിന്നു. ‘ചിന്‍ ജനത നമ്മുടെ സഹോദരങ്ങളാണ്. അവർക്ക് അഭയം നൽകണം’ എന്നായിരുന്നു മിസോറം മുഖ്യമന്ത്രി സോറംതാംഗയുടെ പ്രതികരണം. 

മണിപ്പുരിൽ കുക്കി–മെയ്തെയ് വിഭാഗക്കാർ തമ്മിൽ സംഘർഷമുണ്ടായപ്പോഴും കുക്കികൾ സോ ഗോത്രവർഗത്തിന്റെ ഭാഗമാണെന്ന വാദം ഉന്നയിച്ച് മിസോറം സർക്കാര്‍ അവർക്ക് അഭയം നൽകി. മണിപ്പൂർ കലാപത്തിലെ ബിജെപി നിലപാടിൽ എംഎൻഎഫിന് അതൃപ്തിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കു–കിഴക്കൻ സംസ്ഥാനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നതിന്റെ സൂചന കൂടി മിസോറം നൽകുന്നുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പ്രദേശത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചത് അവരുടെ വലിയ നേട്ടമായിരുന്നു. 2018 ൽ, 40 ൽ 39 സീറ്റിലും മത്സരിച്ച് ഒരെണ്ണത്തിൽ മാത്രം ജയിച്ച ബിജെപി ഇത്തവണ 23 സീറ്റിൽ മാത്രമാണ് മത്സരിച്ചതെങ്കിലും രണ്ട് സീറ്റുകളിൽ വിജയിച്ചു. 

ലാൽദുഹോമ (സെഡ്‌പിഎം)∙ ചിത്രം: എഎൻഐ
ലാൽദുഹോമ (സെഡ്‌പിഎം)∙ ചിത്രം: എഎൻഐ

∙ മുഖ്യമന്ത്രിയാകാൻ മുൻ ഐപിഎസ് ഓഫിസർ

സർച്ചിപ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ മുൻഐപിഎസ് ഓഫിസർ ലാൽദുഹോമയാണ് സെഡ്പിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. സർവീസിന്റെ തുടക്കത്തിൽ ഗോവയിൽ സേവനമനുഷ്ഠിച്ച ലാൽദുഹോമ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ സുരക്ഷാചുമതലയുള്ള വ്യക്തിയായിരുന്നു. ലാൽദുഹോമയുടെ നേതൃത്വത്തിലാണ് സോറം പീപ്പിൾസ് മൂവ്മെന്റ് രൂപീകരിച്ചത്. 1984ലാണ് ലാൽദുഹോമ ആദ്യമായി ലോക്സഭയിലെത്തിയത്. എന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട വ്യക്തിയാണ് ലാൽദുഹോമ. 2021 സെർച്ചിപ്പ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മിസോ ജനതയോടുള്ള പ്രതിബദ്ധതയും ആത്മാർഥതയും ലാൽദുഹോമയ്ക്ക് വോട്ടായി ലഭിച്ചു എന്നാണ് വിലയിരുത്തൽ. 

English Summary:

Why MNF And Congress Lost Mizoram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com