രാജ്യത്തിന്റെ സംസ്കാരമനുസരിച്ച് നേവിയിലെ സ്ഥാനപ്പേരുകൾ പുനർനാമകരണം ചെയ്യും: നരേന്ദ്ര മോദി
Mail This Article
മൽവാൻ∙ രാജ്യത്തിന്റെ സംസ്കാരമനുസരിച്ച് നേവിയിലെ സ്ഥാനപ്പേരുകൾ പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധ സേനയിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ മൽവാനിൽ നാവിക സേനാ ദിന പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫിസറായി വനിതയെ നിയോഗിച്ചതിന് പ്രധാനമന്ത്രി നാവികസേനയെ അഭിനന്ദിച്ചു. തുറമുഖ വികസനത്തിന് ഇന്ത്യ വലിയ പ്രധാന്യമാണ് നൽകുന്നത്. ചരക്ക് കപ്പലുകളുടെ നീക്കത്തേയും രാജ്യം പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ സമുദ്രങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. നാവികസേനാ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, എയര്‍ക്രാഫ്റ്റുകള്‍ തുടങ്ങിയവയുടെ പ്രകടനം പ്രധാനമന്ത്രി വീക്ഷിച്ചു.
രാജ്‌കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു. രാജ്യത്തിന് നാവികശക്തി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശിവജിക്ക് അറിയാമായിരുന്നെന്നും തന്റെ ഭരണകാലത്ത് മികച്ചൊരു നാവികസേനയെ അദ്ദേഹം വാര്‍ത്തെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. നാവികസേനാ ഉദ്യോഗസ്ഥര്‍ ധരിക്കുന്ന പദവി സൂചിപ്പിക്കുന്ന മുദ്രയില്‍ ഛത്രപതി ശിവജിയുടെ സൈന്യത്തിന്റെ മുദ്ര ചേര്‍ക്കും. രാജ്യത്തെ ആദ്യ ആധുനിക നാവികസേനയെ രൂപവത്കരിച്ചതിനുള്ള നന്ദിപ്രകടനമായാണ് ഇതെന്നും മോദി പറഞ്ഞു.