ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാൻ കൊല്ലപ്പെട്ടു, വെടിയേറ്റത് വീടിനുമുൻപിൽ വച്ച്
Mail This Article
കറാച്ചി∙ ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാൻ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയിൽ വച്ച് അജ്ഞാതനായ തോക്കുധാരിയുടെ വെടിയേറ്റാണു മരണം. ഡിസംബർ രണ്ടിനു രാത്രിയിൽ വീടിനു പുറത്തുവച്ചാണു വെടിയേറ്റത്. പാക്കിസ്ഥാൻ സൈന്യം അദ്നാനെ രഹസ്യമായി ആശുപത്രിയിൽ എത്തിച്ചതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഡിസംബർ അഞ്ചിന് മരിച്ചു. നാല് വെടിയുണ്ടകളാണു ശരീരത്തിൽ തറച്ചത്.
ലഷ്കറെ തയിബ മേധാവി ഹാഫിസ് സയീദിന്റെ അനുയായിയാണ് ഹാൻസല അദ്നാൻ. 2015ൽ ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ബിഎസ്‍എഫ് ജവാന്മാർക്കു നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് അദ്നാൻ. രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും 13 ജവാന്മാർക്കു അന്നു പരുക്കേൽക്കുകയും ചെയ്തിരുന്നു. 2016ൽ ജമ്മുകശ്മീരിലെ പാംപോർ മേഖലയിൽ സിആർപിഎഫ് സൈനികർക്കു നേരെ ഭീകരാക്രമണം നടത്തിയതിനു പിന്നിലും അദ്‍നാൻ ആയിരുന്നു. എട്ട് സിആർപിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. 22 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.