വനിത ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം: നയം രൂപീകരിക്കാന്‍ കരസേനയോട് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ വനിതാ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനു നയം രൂപീകരിക്കാന്‍ കരസേനയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സ്ഥിരം കമ്മീഷന്‍ റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് നയം രൂപീകരിക്കാനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
ലഫ്: കേണല്‍ റാങ്കില്‍ നിന്ന് ബ്രിഗേഡിയര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട വനിതാ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്. കരസേന നിശ്ചയിച്ച ചില മാനദണ്ഡങ്ങള്‍ വിവേചനപരമാണെന്ന് വനിതാ ഉദ്യോഗസ്ഥര്‍ വാദിച്ചു. കരസേനാ ആസ്ഥാനത്ത് വനിതാ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ നയരൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറ്റോർണി ജനറല്‍ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുന്‍പ് നയം രൂപീകരിക്കണമെന്നും ഇതു വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിർദേശിച്ചു.
വനിതാ ഓഫിസർമാർക്ക് സമാന റാങ്കിലുള്ള പുരുഷ ഓഫിസർമാരേക്കാൾ കുറഞ്ഞ ശമ്പളമാണു ലഭിക്കുന്നതെന്ന വിഷയവും പരാതിക്കാർക്കു വേണ്ടി ഹാജരായ അർച്ചന പാഠക് ദവെ ചൂണ്ടിക്കാട്ടി. വനിതാ ഉദ്യോഗസ്ഥരുടെ സ്ഥിരം നിയമനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് അതേ ഉദ്ദേശ്യത്തോടെ സേനയിൽ നടപ്പാക്കാത്തത് തങ്ങളുടെ കുറ്റമല്ലെന്നും സ്ഥിരം നിയമനം വൈകിയതു തങ്ങളുടെ തെറ്റല്ലെന്നും പരാതിക്കാർ വാദിച്ചു. പെൻഷൻ ആനുകൂല്യങ്ങളുടെ കാര്യത്തിലെങ്കിലും വിവേചനം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.