ADVERTISEMENT

കോഴിക്കോട് ∙ വെള്ളിമാടുകുന്ന് ഗവ. ലോ കോളജിൽ കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇവർക്കെതിരെ വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. എസ്എഫ്ഐ പ്രവർത്തകരായ ശ്യാം കാർത്തിക്, റിതിക്, അബിൻ രാജ്, ഇനോഷ്, ഇസ്മായിൽ, യോഗേഷ് എന്നിവർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. മർദ്ദനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്നു കോളജിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബറിൽ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംഘർഷം നിലനിൽക്കുന്ന വെള്ളിമാടുകുന്ന് ഗവ. ലോ കോളജിൽ രണ്ടാം വർഷ വിദ്യാർഥി കൂടിയായ കെഎസ്‌യു യൂണിറ്റ് ഭാരവാഹി സഞ്ജയ്‌ ജസ്റ്റിനാണ് ഇന്നലെ മർദ്ദനമേറ്റത്. തലയ്ക്കും കഴുത്തിനു പിന്നിലും ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് എത്തിയതറിഞ്ഞ് അക്രമികളായ വിദ്യാർഥികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ജസ്റ്റിനെ മർദിക്കുന്നതിന്റെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ക്ലാസ് ആരംഭിച്ചു 30 മിനിറ്റിനു ശേഷമായിരുന്നു ആക്രമണം. സംസാരിക്കാനുണ്ടെന്ന് അറിയിച്ച് ജസ്റ്റിനെ രണ്ടു പേർ ക്ലാസിനു പുറത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നു വരാന്തയിൽ പത്തിലേറെ വിദ്യാർഥികൾ തടഞ്ഞു വച്ചു ചോദ്യം ചെയ്തു. ഇതിനിടയിൽ പ്രകോപനമില്ലാതെ ചില വിദ്യാർഥികൾ കൂട്ടം ചേർന്നു മർദിക്കുകയായിരുന്നു. കെഎസ്‌യു പ്രവർത്തകർ എത്തിയാണ് ജസ്റ്റിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

മാരകായുധങ്ങൾ ഉപയോഗിച്ചു ക്യാംപസിനകത്ത് ക്രൂരമായ ആക്രമണമാണ് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു യൂണിറ്റ് ഭാരവാഹി സഞ്ജയ്‌ ജസ്റ്റിനെതിരെ നടത്തിയത്. കഴിഞ്ഞ 23 ന് നടന്ന ആക്രമണത്തിൽ കെഎസ്‌യു പ്രവർത്തകരായ അബ്ദുൽ മൊഹ്സിൻ, അമൽ ജ്യോതി ഷബാൻ എന്നിവർക്കു പരുക്കേറ്റിരുന്നതായി ചേവായൂർ പൊലീസ് പറഞ്ഞു. ഇതിനെതിരെ നിലവിൽ കേസുണ്ട്.

English Summary:

KSU Worker Assaulted in Kozhikode: Police Register Case Against SFI Members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com