ADVERTISEMENT

ന്യൂഡൽഹി∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ബിജെപിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരാനിരിക്കെ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിലുമുള്ള വസുന്ധര രാജെ ഡൽഹിയിലെത്തി. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലെത്തിയ അവർ, ബിജെപിയുടെ യോഗത്തെക്കുറിച്ചോ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചോ ഉള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഇതു സംബന്ധിച്ച ചോദ്യത്തിന്, ‘ഞാൻ എന്റെ മരുമകളെ കാണാൻ വന്നതാണ്’ എന്നായിരുന്നു മറുപടി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അറുപതോളം ബിജെപി എംഎൽഎമാർ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വസുന്ധരയെ അവരുടെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവർ ഡൽഹിയിലേക്ക് പുറപ്പെട്ടത്. രണ്ടു തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ രാജസ്ഥാനിലെ ആദ്യത്തെയും ഏക വനിതാ മുഖ്യമന്ത്രിയുമാണ്. അനുയായികൾക്കിടയിൽ ‘റാണി’ എന്ന് അറിയപ്പെടുന്ന വസുന്ധര, മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനത്തെത്താനുള്ള തയാറെടുപ്പിലാണെന്നാണ് വിവരം. 

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ബിജെപി എംഎൽഎമാർ വസുന്ധരയുടെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു. ഇത് ശക്തിപ്രകടനമല്ലെന്നും വസുന്ധര രാജെ മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബിജെപി ഉന്നത നേതൃത്വം തീരുമാനിക്കുമെന്നും എംഎൽഎമാർ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മഹന്ത് ബാലക്‌നാഥിന്റെ (40) പേരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്നുവന്നിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ ബാലക്‌നാഥും നാഥ് സമുദായത്തിൽ നിന്നുള്ളയാളാണ്. ആൽവാറിൽ നിന്നുള്ള എംപിയായ ബാലക്‌നാഥ് ആറാമത്തെ വയസ്സിൽ സന്യാസം സ്വീകരിച്ചു. 199 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 115 സീറ്റുനേടിയാണ് ബിജെപി അധികാരത്തിലേറുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് 69 സീറ്റുകൾ നേടി.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി എംപിമാർ ബുധനാഴ്ച എംപി സ്ഥാനം രാജിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. ഇവർ മന്ത്രിസഭകളിലെത്തുമെന്ന് അഭ്യൂഹമുണ്ട്. എംപി സ്ഥാനം രാജിവച്ചവരിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യവർധൻ റാത്തോഡ്, കിരോഡി ലാൽ മീണ, ദിയ കുമാരി എന്നിവരും മധ്യപ്രദേശിൽ നിന്നുള്ള നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, റിതി പഥ, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, എന്നിവരും ഉൾപ്പെടുന്നു.

English Summary:

Vasundhara Raje reaches Delhi amid Rajasthan CM suspense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com