ചോദ്യത്തിന് കോഴ ആരോപണം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി
Mail This Article
ന്യൂഡൽഹി∙ ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്സ് കമ്മറ്റി ശുപാർശ അംഗീകരിച്ച്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി. മഹുവയ്‌ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ. മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. എത്തിക്സ് കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാർലമെന്റിൽനിന്ന് പുറത്തിറങ്ങിയശേഷം മഹുവ പ്രതികരിച്ചു.
റിപ്പോര്‍ട്ട് പരിഗണിക്കാനുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തുവന്നു. ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോങ്കറാണ് റിപ്പോര്‍ട്ട് സഭയില്‍വച്ചത്. എത്തിക്സ് കമ്മറ്റി റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ ഓം ബിർല അനുവദിച്ചില്ല.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചിരുന്നു. നേരത്തെ, വിഷയം സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേള തടസ്സപ്പെടുത്തി. റിപ്പോർട്ട് എടുക്കുമ്പോൾ സംസാരിക്കാൻ അനുവദിക്കാമെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പിന്നാലെ സഭ പിരിഞ്ഞു. മഹുവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് 12ന് സഭ ചർച്ചയ്ക്ക് എടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഉച്ചയ്ക്കു ശേഷമാണ് ചർച്ചയ്ക്കിട്ടത്.
അംഗങ്ങളെല്ലാം സഭയിൽ ഹാജരാകണമെന്നു ബിജെപിയും കോൺഗ്രസും വിപ്പ് നൽകിയിയിരുന്നു. മഹുവയെ പുറത്താക്കുന്ന നടപടിയെ എതിർക്കുമെന്ന് ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച തന്നെ ഇത് പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. വിഷയത്തിൽ വിപുലമായ ചർച്ച ആവശ്യമാണെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ബിജെപി അംഗം വിനോദ് സോങ്കർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി മഹുവയ്‌ക്കെതിരെ നടപടി വേണമെന്നാണു നിർദേശിച്ചതെന്നാണു പുറത്തുവന്ന വിവരം.
മഹുവയ്‌ക്കെതിരായ ആരോപണം എന്ത്?
അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു രണ്ടു കോടി രൂപയും മറ്റ് ആഡംബര സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേഡും ഹിരാനന്ദാനിക്കു കൈമാറിയെന്നതുമാണു വിവാദം. ലോക്സഭയിൽ മഹുവ ചോദിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യങ്ങൾ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് ആരോപണം. തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും സുഹൃത്തായ വ്യവസായി ദർശൻ ഹിരാനന്ദാനിക്കു കൈമാറിയിരുന്നെന്നും എന്നാൽ ഇതിന്റെ പേരിൽ പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മഹുവ പറഞ്ഞത്. എംപിയുടെ സംഘത്തിലുള്ളവരാണു ചോദ്യങ്ങൾ അപ്‍ലോഡ് ചെയ്യുന്നത്, ആർക്കൊക്കെ പാസ്‍വേഡ് കൈമാറാമെന്നതിനു ചട്ടങ്ങളില്ല, ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള ഒടിപി ലഭ്യമാകുന്ന നമ്പർ തന്റേതാണ്, അതുകൊണ്ട് അപ്‍ലോഡ് ചെയ്യപ്പെടുന്ന ചോദ്യങ്ങളെക്കുറിച്ചു തനിക്ക് അറിവുണ്ട് തുടങ്ങിയവയാണ് മഹുവയുടെ വാദങ്ങൾ.
വിവാദത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കണമെന്ന ശുപാര്‍ശ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് അംഗീകരിച്ചു. മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നുമാണ് പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതുമാണെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിർദേശിക്കുന്നുണ്ട്.