ഓർക്കാട്ടേരിയിലെ ഷെബിനയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്?; മർദന ദൃശ്യം പുറത്ത്
Mail This Article
കോഴിക്കോട്∙ ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരിയുടെ മരണത്തിനു പിന്നിൽ ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനമാണെന്ന ബന്ധുക്കളുടെ പരാതിക്കു പിന്നാലെ, യുവതിയെ ഭർതൃവീട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയ്ക്കാണ് മർദ്ദനമേറ്റത്. ഭർതൃവീട്ടുകാർക്കെതിരെ ഷെബിനയുടെ കുടുംബം എടച്ചേരി പൊലീസില്‍ പരാതി നല്‍കി. അസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു.
ഭര്‍തൃമാതാവിന്‍റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ഷെബിനെ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി ആത്മഹത്യയുടെ വക്കിലാണെന്ന് മനസ്സിലാക്കിയിട്ടും രക്ഷിക്കാന്‍ ഭര്‍തൃപിതാവും ഒന്നും ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെയാണ് ഷെബിനയെ ഭർതൃവീട്ടുകാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
മാനസികമായും ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്ന് ഷെബിന പലതവണ പറഞ്ഞിട്ടും കുടുംബാംഗങ്ങള്‍ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും, ഒരുതരത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നു വന്നതോടെയാകാം യുവതി ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെബിനയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം കടമേരി ജുമാ മസ്ജിദിൽ കബറടക്കി. അരൂർ കുനിയിൽ പുളിയംവീട്ടിൽ അഹമ്മദ് – മറിയം ദമ്പതികളുടെ മകളാണ്. ഹന മകളാണ്. സഹോദരിമാർ: സഹല, സെൻഹ.