സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച
![kanam-rajendran കാനം രാജേന്ദ്രൻ (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കൊച്ചി∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. ഭൗതികദേഹം ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയിലും സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം കാനത്തുള്ള വസതിയില്‍ എത്തിക്കും. ഞായറാഴ്ച രാവിലെ 10നാണ് സംസ്കാരം. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ശനിയാഴ്ചത്തെ നവകേരള സദസ്സ് മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കാര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ നവകേരള സദസ്സാണ് മാറ്റിവച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.
![Kanam Rajendran | File Photo: Abhijith Ravi / Manorama കാനം രാജേന്ദ്രൻ (File Photo: Abhijith Ravi / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.
![Pinarayi Vijayan, Kanam Rajendran | Photo: RINKU RAJ MATTANCHERIYIL / Manorama മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കാനം രാജേന്ദ്രന്‍. (Photo: RINKU RAJ MATTANCHERIYIL / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. വാഴൂർ എസ്‌വിആർ എൻഎസ്എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ താരാ സന്ദീപ്, വി സർവേശ്വരൻ.
![Kanam Rajendran, Pannyan Raveendran | Photo: RINKU RAJ MATTANCHERIYIL / Manorama പന്ന്യൻ രവീന്ദ്രനൊപ്പം കാനം രാജേന്ദ്രന്‍. (Photo: RINKU RAJ MATTANCHERIYIL / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എഐവൈഎഫിലൂടെയാണ് കാനം രാഷ്ട്രീയത്തിലെത്തിയത്. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്.
![Kanam Rajendran, D Raja | Photo: RINKU RAJ MATTANCHERIYIL / Manorama സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കൊപ്പം കാനം രാജേന്ദ്രന്‍. (Photo: RINKU RAJ MATTANCHERIYIL / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സി.കെ.ചന്ദ്രപ്പൻ 1969 ൽ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണു കാനം സിപിഐ രാഷ്ട്രീയത്തിൽ വരവ് അറിയിച്ചത്. അന്ന് വയസ്സ് 19. കേരളത്തിലെ യുവജന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി. എഐവൈഎഫ് സംസ്‌ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
![Kanam Rajendran, Kodiyeri Balakrishnan | Photo: RINKU RAJ MATTANCHERIYIL / Manorama കോടിയേരി ബാലകൃഷ്ണനൊപ്പം കാനം രാജേന്ദ്രന്‍. (Photo: RINKU RAJ MATTANCHERIYIL / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
21–ാം വയസ്സിൽ സിപിഐ അംഗമായി. 26–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും വാഴൂരിൽ നിന്ന് നിയമസഭാംഗം. 1970 ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി, കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചു. എ.ബി.ബർദനൊപ്പം ദേശീയ തലത്തിലും പ്രവർത്തിച്ചു.
![Kanam Rajendran | Photo: RINKU RAJ MATTANCHERIYIL / Manorama സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവർക്കൊപ്പം കാനം രാജേന്ദ്രൻ. (Photo: RINKU RAJ MATTANCHERIYIL / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
2015 ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറി ആകുന്നത്. 2018 ൽ മലപ്പുറത്തു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ ആണ്. പക്ഷേ, കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിർദേശിച്ചതോടെ തർക്കത്തിനൊടുവിൽ പന്ന്യൻ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യൻ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിൻഗാമിയായി നിർദേശിച്ചത്.
തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കൊച്ചു രാജേന്ദ്രൻ വളർന്നത്. അതുകൊണ്ടു തന്നെ പിൽക്കാലത്തു നിയമസഭയിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടി. എഐഎസ്എഫ് 1970ൽ നടത്തിയ കലാമേളയിൽ ‘രക്തപുഷ്പങ്ങൾ’ എന്ന നാടകത്തിൽ നായകനടനായിരുന്നു കാനം.