ADVERTISEMENT

കൊച്ചി ∙ ജനങ്ങളുടെ പണം പിരിച്ച് ആർഭാടം നടത്തുന്നതല്ലാതെ നവകേരള സദസ്സു കൊണ്ടു ജനങ്ങൾക്ക് എന്താണു ഗുണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘11 ലക്ഷം പരാതി കിട്ടിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനു മുൻപു മന്ത്രിമാരുടെ നേതൃത്വത്തിലും പല അദാലത്തുകൾ നടത്തിയിരുന്നു. അപ്പോഴും കിട്ടി പരാതികൾ. അവയ്‌ക്കൊന്നും പരിഹാരമില്ല. പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ നേതാക്കളെയും വിമർശിക്കാനുള്ള വേദിയാണോ നവകേരള സദസ്സ്; അതും നാട്ടുകാരുടെ ചെലവിൽ? ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്നു  മുഖ്യമന്ത്രി പറഞ്ഞത് എനിക്കു കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റാണ്. കേരളം മുടിഞ്ഞ തറവാടാക്കി മാറ്റിയ ഏറ്റവും മോശം മുഖ്യമന്ത്രി എന്നെക്കുറിച്ചു നല്ലതു പറഞ്ഞാൽ ആകെ മോശമായേനെ. അദ്ദേഹത്തിനു രാഷ്ട്രീയം പറയണമെങ്കിൽ പത്ര സമ്മേളനം വിളിക്കണം. അല്ലാതെ നാട്ടുകാരുടെ ചെലവിൽ നവകേരള സദസ്സ് നടത്തിയല്ല, രാഷ്ട്രീയം പറയേണ്ടത്. 

നവകേരള സദസ്സിൽ യുഡിഎഫ് എംഎൽഎമാർ വരാത്തതിനെക്കുറിച്ചു മുഖ്യമന്ത്രി വിമർശിച്ചു.  അവിടെ എംഎൽഎമാർക്കു സംസാരിക്കാൻ കഴിയുമോ? മട്ടന്നൂരിൽ സീനിയർ എൽഡിഎഫ് എംഎൽഎ സംസാരിച്ചതിനു കിട്ടിയത് എല്ലാവരും കണ്ടതല്ലേ? മന്ത്രിമാർക്കു പോലും റോളില്ല. വെറുതെ ബസിൽ കയറിയിരിക്കുകയാണ്. വിധേയരുടെയും വിദൂഷകരുടെയും സംഘമാണത്. ക്രൂരമായ സ്ഥിതിയാണു കേരളത്തിൽ. പ്രതിഷേധിക്കാൻ അവകാശമില്ല. മാധ്യമ പ്രവർത്തകരെപ്പോലും ആക്രമിക്കുന്നു. ചായക്കടയിൽ പോലും രാഷ്ട്രീയം പറയാൻ കഴിയാത്ത സ്ഥിതി. രാജാവാണെന്നാണു മുഖ്യമന്ത്രി വിചാരിക്കുന്നത്. അധികാരത്തിന്റെ ലഹരി പിടിച്ചാൽ പാവപ്പെട്ടവരെ കാണാൻ കാഴ്ചയുണ്ടാകില്ല.

കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചതു കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയാണ്. കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കു ക്രിമിനൽ മനസ്സാണുള്ളത്. സിഎംആർഎൽ കമ്പനിയിൽനിന്നു മുഖ്യമന്ത്രിയുടെ മകൾക്കു പണം ലഭിച്ചതു കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണ്. എന്താണ് ഇഡി അന്വേഷിക്കാത്തത്? കോൺഗ്രസ് – ബിജെപി ബന്ധമുണ്ടെന്നാണു മുഖ്യമന്ത്രിയുടെ ആരോപണം. യഥാർഥത്തിൽ പിണറായി വിജയനും ബിജെപിയും തമ്മിലാണു രഹസ്യ ധാരണ. ലാവ്‌ലിൻ കേസ് കോടതി പരിഗണിക്കുന്നതു 38 തവണയാണു മാറ്റിയത്’’ – സതീശൻ പറഞ്ഞു.  

English Summary:

V.D. Satheesan Rection On Navakerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com