ADVERTISEMENT

കോട്ടയം ∙ കനമുള്ള വാക്കും കർശനനിലപാടുമായി സിപിഐയെ നയിച്ച കാനം രാജേന്ദ്രന്റെ ഭൗതികദേഹം കോട്ടയം കാനത്തെ വസതിയിലെത്തിച്ചു. പുലർെച്ച ഒരു മണിയോടെ കോട്ടയത്തെ പാർട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴും വലിയ ജനാവലി യാത്രാമൊഴി ചൊല്ലാനുണ്ടായിരുന്നു. പുലർച്ചെ രണ്ടേമുക്കാലോടെ ഭൗതികദേഹം വസതിയിലെത്തിച്ചു. സംസ്കാരം ഇന്നു 11നു വാഴൂർ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

കാനം രാജേന്ദ്രന്റെ ഭൗതിക ശരീരത്തില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുഷ്‌പചക്രം അർപ്പിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കാനം രാജേന്ദ്രന്റെ ഭൗതിക ശരീരത്തില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുഷ്‌പചക്രം അർപ്പിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലെ പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ വിലാപയാത്രയിൽ ആദ്യ പൊതുദർശനം മണ്ണന്തലയിലായിരുന്നു. വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിൽ നൂറുകണക്കിനു പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. എംസി റോഡിലൂടെ കോട്ടയത്തേക്കുള്ള വഴിയിൽ തടിച്ചുകൂടിയവരെല്ലാം പ്രിയനേതാവിനു വിട ചൊല്ലി. 

സിപിഐ ഓഫിസിൽനിന്നുള്ള ദൃശ്യം. ചിത്രം. മനോജ് ചേമഞ്ചേരി∙ മനോരമ
സിപിഐ ഓഫിസിൽനിന്നുള്ള ദൃശ്യം. ചിത്രം. മനോജ് ചേമഞ്ചേരി∙ മനോരമ

കൊല്ലം ജില്ലയിൽ നിലമേൽ, ചടയമംഗലം, ആയൂർ, പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, അടൂർ, തിരുവല്ല, കോട്ടയം ജില്ലയിൽ ചങ്ങനാശേരി തുടങ്ങിയ കേന്ദ്രങ്ങളിലും പൊതുദർശനമുണ്ടായി. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ പൊതുദർശനത്തിനു ബസ് നിർത്തിയ കേന്ദ്രങ്ങളിലെല്ലാം പുറത്തിറങ്ങി ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു. ചിത്രം:ആറ്റ്‌ലി ഫെർണാണ്ടസ്∙മനോരമ
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു. ചിത്രം:ആറ്റ്‌ലി ഫെർണാണ്ടസ്∙മനോരമ

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ശനിയാഴ്ചത്തെ നവകേരള സദസ്സ് മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കാര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ നവകേരള സദസ്സാണ് മാറ്റിവച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.

കാനത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി പട്ടത്ത് എത്തിച്ചപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ/ മനോരമ
കാനത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി പട്ടത്ത് എത്തിച്ചപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ/ മനോരമ

പ്രമേഹത്തെ തുടർന്നു വലതുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി അമൃത ആശുപത്രിയിൽ കഴിയുകയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. വെള്ളിയാഴ്ച നേരിയ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ കടുത്ത ഹൃദയാഘാതമുണ്ടായതിനെ തുടർന്നായിരുന്നു മരണം.

വിലാപയാത്ര കൊല്ലം ജില്ലയിലെ കൊട്ടരക്കരയിലെത്തിയപ്പോൾ. (Photo: Aravind Bala / Manorama)
വിലാപയാത്ര കൊല്ലം ജില്ലയിലെ കൊട്ടരക്കരയിലെത്തിയപ്പോൾ. (Photo: Aravind Bala / Manorama)

2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. എം.എൻ.ഗോവിന്ദൻ നായരും സി.അച്യുതമേനോനും സിപിഐയുടെ നേതൃനിരയിലുള്ളപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ കാനം 1982 ൽ 32–ാം വയസ്സിൽ വാഴൂരിൽനിന്ന് എംഎൽഎയായി, 87 ലും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടു 3 തവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

കാനം രാജേന്ദ്രന്റെ ഭൗതിക ശരീരത്തില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ അന്ത്യോപചാരം അർപ്പിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കാനം രാജേന്ദ്രന്റെ ഭൗതിക ശരീരത്തില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ അന്ത്യോപചാരം അർപ്പിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അധികാരശ്രേണിയുടെ കയറ്റിറക്കം കടന്നാണ് സിപിഐ അമരത്തെത്തുന്നത്. പി.കെ.വാസുദേവൻ നായർക്കു ശേഷം കോട്ടയം ജില്ലയിൽനിന്ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം 2015 ൽ കോട്ടയത്തു തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആ പദവിയിൽ എത്തിയത്. പിന്നീട് മലപ്പുറം, തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളിലും സെക്രട്ടറിയായി.

കാനം രാജേന്ദ്രന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കു പുറപ്പെട്ടപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ
കാനം രാജേന്ദ്രന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കു പുറപ്പെട്ടപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ

എതിർശബ്ദങ്ങളെ മെരുക്കി സെക്രട്ടറി എന്ന നിലയിൽ സമ്പൂർണ ആധിപത്യം കാനം കൈവരിച്ച ഘട്ടത്തിലാണ് വിയോഗം. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്. എഐടിയുസി സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. 53 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തേക്കു വന്ന കാനം 1970 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 2 തവണ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

English Summary:

Kanam Rajendran Death Procession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com