ഉവൈസി പ്രോടേം സ്പീക്കറായതിൽ അതൃപ്തി; തെലങ്കാനയിൽ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് ബിജെപി അംഗങ്ങൾ

Mail This Article
ഹൈദരാബാദ്∙ പ്രോടേം സ്‌പീക്കർ നിയമനത്തിലെ അതൃപ്തിയെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ച് പുതിയ തെലങ്കാന നിയമസഭയിലെ ബിജെപി അംഗങ്ങൾ. പ്രോടേം സ്‌പീക്കറായി നിയമസഭയിലെ മുതിർന്ന അംഗവും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പ്രതിനിധിയുമായ അക്ബറുദ്ദീൻ ഉവൈസിയെ നിയോഗിച്ചതിലാണ് ബിജെപിയുടെ പ്രതിഷേധം. അക്ബറുദ്ദീൻ ഉവൈസിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് തങ്ങളുടെ നിലപാടുകൾക്ക് തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ നിലപാട്. സ്‌ഥിരം സ്‌പീക്കർ നിലവിൽ വന്നതിനുശേഷം സത്യപ്രതിജ്ഞ ചെയ്‌താൽ മതിയെന്ന തീരുമാനത്തിലാണ് ബിജെപി. പുതിയ നിയമസഭയിൽ എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് മുസ്‌ലിം പ്രോടേം സ്‌പീക്കറെ നിയമിച്ചതെന്നും ബിജെപി ആരോപിച്ചു.
ഇന്ന് രാവിലെയാണ് പുതിയ തെലങ്കാന നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചത്. രാവിലെ അക്ബറുദ്ദീൻ ഉവൈസി ഗവർണർ തമിഴ്‌സൈ സൗന്ദർ രാജനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടർന്നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചത്. ഇതിനുശേഷം 11 മന്ത്രിമാരുടേയും സത്യപ്രതിജ്ഞ നടക്കും. ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാർക്ക ധനം, ആസൂത്രണം, ഊർജ വകുപ്പുകളും മുൻ ടിസിസി പ്രസിഡന്റായിരുന്ന ഉത്തം കുമാർ റെഡ്‌ഡി ജലസേചനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമാണ് കൈകാര്യം ചെയ്യുക.
ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും മുൻനക്‌സലൈറ്റുമായ ധനസാരി അനസൂയ സീതാക്ക പഞ്ചായത്തിരാജ്, ഗ്രാമീണ വികസനം, വനിതാ ശിശു സംരക്ഷണം തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കും.