പ്രതിഷേധക്കാര്‍ക്കു മര്‍ദ്ദനം: പിണറായിയെ ഒന്നാംപ്രതിയാക്കണമെന്നു വി.ഡി.സതീശൻ
Mail This Article
തിരുവനന്തപുരം∙ പ്രതിഷേധിക്കുന്നവരെ മർദ്ദിക്കുന്നതിൽ പിണറായി വിജയനെ ഒന്നാംപ്രതിയാക്കി കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലുടനീളം സിപിഎം ക്രിമിനൽ സംഘത്തിന്റെ അകമ്പടിയുണ്ട്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഎമ്മുകാരനുവരെ മർദ്ദനമേൽക്കുന്നതു മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനത്തിന്റെ ബാക്കിയാണെന്നും വി.ഡി.സതീശൻ കൊച്ചിയിൽ പറഞ്ഞു.
‘‘കണ്ണൂരിലെ അക്രമവുമായി ബന്ധപ്പെട്ടു പൊലീസ് വധശ്രമത്തിനു കേസ് എടുത്തപ്പോഴും പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞത് അതു ജീവൻരക്ഷാ പ്രവർത്തനമാണെന്നാണ്. അക്രമികളെ അഭിനന്ദിക്കുകയാണെന്നും ഇനിയും തുടരണമെന്നുമാണ്. ഇപ്പോൾ സ്വന്തം പാർട്ടിക്കാരനുനേരെയും ജീവൻരക്ഷാപ്രവർത്തനം നടത്തി.
നൂറുകണക്കിനു പൊലീസ് അകമ്പടി വാഹനങ്ങളെക്കൂടാതെ മാരകായുധങ്ങളുമായി എസ്കോർട്ട് വാഹനങ്ങളുമായാണു മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംബോ ട്രാവലറുകളിൽ സിപിഎം ക്രിമിനൽ സംഘമാണ് യാത്ര ചെയ്യുന്നത്. ഇവരാണ് റോഡരികിൽ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നത്.
മുഖ്യമന്ത്രി നൽകിയ ധൈര്യമാണ് ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു ക്രിമിനൽ മനസാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മന്ത്രിമാർക്കെതിരെ കേരളത്തിൽ ഏറ്റവും കൂടുതൽ കരിങ്കൊടി കാട്ടിയിട്ടുള്ള സിപിഎമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോൾ നടക്കുന്നത്. വഴിയരികിൽ ആരും കാണാൻ പാടില്ലെന്ന തരത്തിലാണ് ആക്രമണം’’ – സതീശൻ ആരോപിച്ചു.