ADVERTISEMENT

ന്യൂഡൽഹി∙ 176 ബാഗുകളിലായി ശേഖരിച്ച കള്ളപ്പണം, 3 ബാങ്കുകളിൽ നിന്നായി 50 ഉദ്യോഗസ്ഥർ 25 നോട്ടെണ്ണൽ യന്ത്രങ്ങൾ തകരാറിലാകുന്നവയ്‌ക്ക് പകരം ഉപയോഗിക്കായി മറ്റൊരു 15 യന്ത്രങ്ങൾ വേറെയും. രാത്രിയും പകലുമായി വിശ്രമമില്ലാതെ അഞ്ചു ദിവസങ്ങൾകൊണ്ട് രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണവേട്ടയ്‌ക്കുള്ള ആദായനികുതി വകുപ്പിന്‍റെ തയ്യാറെടുപ്പുകളായിരുന്നു ഇവയെല്ലാം. കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലായിരുന്നു രാജ്യത്തെ ഏറ്റവുംവലിയ കള്ളപ്പണവേട്ട. ഇതുവരെയായി കണ്ടെടുത്ത കള്ളപ്പണം 353.3  കോടി കവിഞ്ഞു. 140 ബാഗുകളിലെ പണം എണ്ണുന്നതാണ് ഇതുവരെ പൂർ‌ത്തിയായത്. ശേഷിക്കുന്ന ബാഗുകളിലെ പണം എണ്ണുന്നത് ഇന്ന് പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.  

പണം എണ്ണുന്നത് ഒഡീഷയിൽ മാത്രമാണ് പൂർത്തിയായത്. ബലാംഗിർ ജില്ലയിൽ നിന്ന് 305 കോടിയാണ് കണ്ടെടുത്തത്.  സംബൽപുർ, ടിടിലാഗഡ് എന്നിവിടങ്ങളിൽ നിന്ന് 37.5 കോടിയും 11 കോടിയും കണ്ടെത്തിയത്. 

രാജ്യത്ത് ഒരു സ്ഥാപനത്തിൽ നിന്ന് ഒരു ഏജൻസി പിടിച്ചെടുക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ഡിസംബർ ആറിനാണു ആദായനികുതി വകുപ്പ് ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പുമായി ബന്ധമുള്ള ഒഡീഷയിലെ കോൺഗ്രസ് നേതാവും ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗവുമായ ധീരജ് പ്രസാദ് സാഹുവിന്റെ കേന്ദ്രങ്ങളിൽ റെയ്ഡ് തുടങ്ങിയത്. അലമാരയിൽ നിന്നും കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുക്കുകയായിരുന്നു. നാടൻമദ്യ വില്‍പ്പനയിലൂടെയാണ് പണം സമ്പാദിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. 

എണ്ണിതീർത്ത പണം ബാങ്കിലേക്ക് ഉടൻ തന്നെ മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. എസ്ബിഐലാണ് പണം നിക്ഷേപിക്കുക.

ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിന്റെ ഉടമസ്ഥർ കോണ്‍ഗ്രസ് കുടുംബമാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നു കള്ളപ്പണം പിടിച്ചതിനെക്കുറിച്ചു രാഹുൽ ഗാന്ധി നിശബ്ദനായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി ചോദിച്ചു. 

എന്നാൽ ധീരജ് പ്രസാദ് സാഹുവിൽനിന്ന് അകലം പാലിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. സാഹുവിന്റെ ബിസിനസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും, കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ പ്രതികരിക്കേണ്ടത് സാഹുവാണെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. അതേസമയം, കോൺഗ്രസിനെ ഏജൻസികൾ വേട്ടയാടുമ്പോൾ ബിജെപി നേതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധനയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കള്ളപ്പണ ഇടപാടുമായി സാഹുവിനു ബന്ധമുണ്ടോയെന്ന വിവരം വ്യക്തമായിട്ടില്ലെന്നു ജാർഖണ്ഡ് കോൺഗ്രസ് ഇൻ ചാർജ് അവിനാഷ് പാണ്ഡേ പറഞ്ഞു.

English Summary:

Cash seized from congress mp dheeraj sahu is 353 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com